ഗാസക്ക് സഹായം; 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കൾ, രണ്ടാമത്തെ കപ്പൽ അയച്ച് സൗദി
ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
![saudi sends second ship to gaza with 890 ton relief aid saudi sends second ship to gaza with 890 ton relief aid](https://static-ai.asianetnews.com/images/01hg6573e7fvn5q8k4hdr0m90a/fotojet--79-_363x203xt.jpg)
റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഇൗജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.
ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിെൻറ തുടർച്ചയെന്നോണമാണ് ഈ സഹായം. കിങ് സൽമാൻ റിലീഫ് സെൻറർ വിമാനം, കപ്പൽ വഴി ഗാസയിലേക്ക് സഹായം അയയ്ക്കുന്നത് തുടരുകയാണ്. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകൾ റഫ അതിർത്തി കടന്ന് ഗാസയിലേക്ക് പുറപ്പെട്ടതായി കിങ് സൽമാൻ കേന്ദ്രം വക്താവ് സമിർ അൽജതീലി പറഞ്ഞു. സഹായവുമായി 19-ാം നമ്പർ വിമാനം ഇതിനകം ഇൗജിപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലേക്ക് സൗദി ദുരിതാശ്വാസ കപ്പൽ ഉടനെ എത്തും. മെഡിക്കൽ സപ്ലൈസ്, ലായനികൾ, ഭക്ഷണം, കുട്ടികൾക്കുള്ള പാൽ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമുണ്ട്. 350 ട്രക്കുകളിലായി സഹായ വസ്തുക്കളുണ്ട്. ഇൗ ട്രക്കുകൾ കടത്തിവിടാൻ അതിർത്തി തുറക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് നിയന്ത്രണമില്ലാതെ അതിർത്തി കവാടം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെന്നും കിങ് സൽമാൻ കേന്ദ്രം വക്താവ് പറഞ്ഞു.
Read Also - കുടുംബത്തിലെ ഏക കുട്ടി, 17കാരനെ തൂക്കിലേറ്റി ഇറാൻ; ഇതുവരെ 68 കുട്ടികൾക്ക് വധശിക്ഷ, കടുത്ത പ്രതിഷേധം
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ്. 39 പലസ്തീനികളെ കൂടി ഇസ്രയേൽ മോചിപ്പിച്ചു. നേരത്തെ 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറിയിരുന്നു. ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറുകയും ചെയ്തിരുന്നു. റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിച്ച ഇവരെ ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം