'രാജ്യത്തിനകത്തു തന്നെയുള്ള മറ്റൊരു രാജ്യമായിട്ടായിരിക്കും നിയോം കണക്കാക്കപ്പെടുന്നത്. പ്രത്യേക സാമ്പത്തിക മേഖലയും പ്രത്യേക അധികാര കേന്ദ്രവുമായിരിക്കും. അവിടെ ജോലി ചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്നവരുടെ അഭിലാഷങ്ങളോടും ആഗ്രഹങ്ങളോടും ഒത്തുപോകുന്നതായിരിക്കും നിയോമിലെ നിയമങ്ങളെന്നും' അദ്ദേഹം പറഞ്ഞു.

ദുബൈ: അര ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍ (Neom) 2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങും. 2030ഓടെ ദശലക്ഷക്കണത്തിന് പേര്‍ 'നിയോം' സ്വന്തം മേല്‍വിലാസമാക്കി മാറ്റും. അടുത്ത പതിറ്റാണ്ടോടെ 20 ലക്ഷം പേരെങ്കിലും നിയോമില്‍ താമസമാകുമെന്ന് പദ്ധതിയുടെ ടൂറിസം വിഭാഗം മേധാവിയായ ആന്‍ഡ്രൂ മക്ഇവോയ് പറഞ്ഞു. 

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തിയ ആന്‍ഡ്രൂ മക്ഇവോയുമായി യുഎഇ മാധ്യമമായ 'ദ നാഷണല്‍' പ്രതിനിധി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം പദ്ധതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2024 മുതല്‍ നിയോമിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവും. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ടൂറിസം കേന്ദ്രങ്ങളും പിന്നാലെ പ്രവര്‍ത്തനം തുടങ്ങും.

2026ഓടെ സ്‍കൈ സ്ലോപ്പ്, മൌണ്ടന്‍ ബൈക്കിങ്, വാട്ടര്‍ സ്‍പോര്‍ട്സ് സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ സജ്ജമാവും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പര്‍വത കേന്ദ്രവും നിയോമിലുണ്ട്. നിയോമിനെക്കുറിച്ചുള്ള ആന്‍ഡ്രൂ മക്ഇവോയുടെ ചില പ്രസ്‍താവനകള്‍ സൗദി അധികൃതര്‍ തള്ളിക്കളഞ്ഞു.

ശുദ്ധമായ ഊര്‍ജം മാത്രം ഉപയോഗപ്പെുടുത്തുന്ന സ്‍മാര്‍ട്ട് സിറ്റിയായിട്ടാണ് നിയോം വിഭാവന ചെയ്‍തിരിക്കുന്നത്. പറക്കും ടാക്സികള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്താനുള്ള പദ്ധതികളിലൂടെ നേരത്തെ തന്നെ നിയോം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണമായ ഉടമസ്ഥതയിലാണ് നിയോമെന്നും സൗദി അറേബ്യയുടെ പരമാധികാരവും നിയമങ്ങളും അവിടെ ബാധകമായിരിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി.

ഊര്‍ജം, ആരോഗ്യം, ജലം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിദഗ്ധര്‍ നിയോമില്‍ താമസിക്കാനെത്തും. ഇപ്പോള്‍ തന്നെ ഉന്നതരായ നിരവധിപ്പേരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ നിയോം പൂര്‍ണമായി കാര്‍ രഹിതമാക്കാനും പദ്ധതിയുണ്ട്. പൂര്‍ണമായും കാര്‍ രഹിതമാവുന്ന തരത്തിലാണ് നിയോം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിലേക്കുള്ള മാറ്റത്തിന് അല്‍പം സമയം ആവശ്യമായി വരും.

ഇലക്ട്രിക് ഹൈബ്രിഡ് ഉള്‍പ്പെടെ ഒട്ടേറെ ഭാവിയില്‍ അധിഷ്‍ഠിതമായ ഗതാഗത സംവിധാനങ്ങള്‍ അവിടെയുണ്ടാവും. പറക്കും ടാക്സികള്‍ പോലുള്ളവയും അവിടെ പരീക്ഷിക്കുന്നുണ്ട്. ഭാവിയിലേക്കുള്ള ടൂറിസം സാധ്യതകളാണ് നിയോം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.