ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണം.

സൗദി അറേബ്യയിലെ ബാങ്കുകൾ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും. 

Read Also:ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്

ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാന്‍ സാധ്യത

ദുബൈ: ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിന് ആകാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 

ദുല്‍ ഹജ് ജൂണ്‍ 30 വ്യാഴാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് ഒദെഹ് തിങ്കളാഴ്ച പറഞ്ഞു. ജൂലൈ എട്ടിനായിരിക്കും അറഫ ദിനം. ദുല്‍ ഹജ് 10നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഇത് കണക്കാക്കുമ്പോള്‍ ഇത്തവണ ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാനാണ് സാധ്യത. നീണ്ട അവധി ദിവസങ്ങളാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് ലഭിക്കുന്നത്.