വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ്; സൗദിയില്‍ 715 പേര്‍ക്കെതിരെ നടപടി
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്.
റിയാദ്: സൗദിയിൽ വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്ത 715 പേര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ. പിടിയിലായവരിൽ സ്വദേശികളുമുണ്ട്. സൗദി എഞ്ചിനീയറിങ് കൗൺസിലിന്റെ പരിശോധനയിലാണ് വ്യാജന്മാർ പിടിയിലായത്. തുടർ നടപടികൾക്കായി ഇവരുടെ കേസുകള്‍ സൗദി ജനറല്‍ പ്രോസിക്യൂഷനു കൈമാറിയിരുന്നു.
പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നു കണ്ടെത്തി. ഇവർക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും നല്‍കാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിദേശികളെ നാടു കടത്തും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിനും വ്യാജ തൊഴിൽ പരിചയ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയതിന്റെ പേരിലും മലയാളി നഴ്‌സുമാർ ഉൾപ്പെടെ പിടിക്കപ്പെട്ടിരുന്നു.