സൗദി വിനോദ വ്യവസായ രംഗത്തെ എട്ട് ജോലികള്‍ സ്വദേശിവത്കരിച്ചു
ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സൗദിവത്കരിച്ചത്.
റിയാദ്: സൗദി വിനോദ വ്യവസായ രംഗത്തെ എട്ട് ജോലികള്‍ സ്വദേശിവത്കരിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്റര്‍ടൈന്‍മെന്റ് സിറ്റികളിലെയും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെയും ജോലികളില്‍ 70 ശതമാനം സൗദിവത്കരിച്ചതായി മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 23 മുതലാണ് വ്യവസ്ഥ പ്രാബല്യത്തിലാവുക.
ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സൗദിവത്കരിച്ചത്. ഈ ജോലികളില്‍ വിദേശികളെ നിയമിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്ലീനര്‍, ലോഡിംഗ്, അണ്‍ലോഡിംഗ് തൊഴിലാളികള്‍, പ്രത്യേക കഴിവുകളും സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള നിര്‍ദ്ദിഷ്ട ഗെയിമുകളുടെ ഓപ്പറേറ്റര്‍മാര്‍ എന്നീ ജോലികളെ സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.