വിജ്ഞാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രദര്‍ശന വസ്തുക്കള്‍, പ്രോജെക്ടുകള്‍, നൂതന കണ്ടുപിടിത്തങ്ങള്‍, ഗൃഹാതുരത്വം ഉണര്‍ത്തിയ കലാ സാംസ്കാരിക ഗ്രാമങ്ങള്‍, പൈതൃക കാഴ്ചകള്‍ വിനോദപരിപാടികള്‍ എന്നിവകൊണ്ട് 'ഇന്‍ക്യുബേറ്റര്‍'എന്ന എക്സിബിഷന്‍ ശ്രദ്ധേയമായി

റാസ്‌ അല്‍ ഖൈമ: റാസ്‌ അല്‍ ഖൈമയില്‍ അറിവിന്‍റെയും വിനോദത്തിന്‍റെയും ആരവമുണര്‍ത്തി പ്രവര്‍ത്തി പരിചയമേള. സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച മേള ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു.

വിജ്ഞാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രദര്‍ശന വസ്തുക്കള്‍, പ്രോജെക്ടുകള്‍, നൂതന കണ്ടുപിടിത്തങ്ങള്‍, ഗൃഹാതുരത്വം ഉണര്‍ത്തിയ കലാ സാംസ്കാരിക ഗ്രാമങ്ങള്‍, പൈതൃക കാഴ്ചകള്‍ വിനോദപരിപാടികള്‍ എന്നിവകൊണ്ട് 'ഇന്‍ക്യുബേറ്റര്‍'എന്ന എക്സിബിഷന്‍ ശ്രദ്ധേയമായി. ക്ലാസ്സ്മുറിയില്‍ നിന്ന് ഗള്‍ഫിലെ വിദ്യാര്‍ത്ഥികളെ സര്‍ഗാത്മകമായ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു മേളയുടെ ലക്ഷ്യം.

കാലാവസ്ഥ, പരിസ്ഥിതി പ്രശ്നങ്ങളില്‍ സര്‍ഗാത്മ പരിഹാരം കുട്ടികള്‍ പ്രൊജക്റ്റ്‌കളിലൂടെ മുന്നോട്ട് വെച്ചു. താന്‍ ജീവിക്കുന്ന സമൂഹത്തിലും ചുറ്റുപാടുകളിലും നടക്കുന്ന ഇടപെടലുകളുടെ സമൂര്‍ത്തമായ ആവിഷ്കാരമായിരുന്നു മേള. വൈകീട്ട് 4 മണി മുതല്‍ 11 വരെ നടന്ന പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും കാഴ്ചക്കാരായി. 

യു എ ഇയിലെ ഏറ്റവും വലിയ പർവതം ആയ ജബൽ ജൈസിന്റെ മാതൃകയും ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈനിന്റെ പ്രവർത്തന മാതൃകയും, കെ എസ് ആര്‍ ടി സി ബസും നാടൻ തട്ടുകടയും അടങ്ങിയ കേരള ഗ്രാമവും. തുഞ്ചന്‍ പറന്പിന്റെ മാതൃകയും ശ്രദ്ധേയമായി. റാസല്‍ ഖൈമ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ,നാദിര്‍ മൂസ അബ്ദുള്ള പ്രവര്‍ത്തി പരിചയമേള ഉദ്ഘാടനം ചെയ്തു.