സ്കൂൾ വളപ്പില്‍ കുട്ടികൾ പച്ചക്കറി കൃഷി നടത്തി ലഭിച്ച പണം ഉപയോഗിച്ചാണ് ഈ ഇഫ്‍താറൊരുക്കിയത് എന്ന് അറിയുമ്പോഴാണ് അതിന്‍റെ മഹത്വം ലോകം തിരിച്ചറിയുന്നത്. 

ഷാര്‍ജ: ഈ നോമ്പുകാലത്തെ ഏറ്റവും മാതൃകാപരമായ കാഴ്ചകളിലൊന്ന് സമ്മാനിക്കുകയായിരുന്നു ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളും അധ്യാപകരും. നോമ്പ് കാലത്ത് സഹജീവികൾക്കിടയിലേക്ക് കാരുണ്യത്തിന്റെ സന്ദേശവുമായി അവര്‍ ഇറങ്ങി ചെന്നു. പ്രവാസലോകത്തെ പാവപ്പെട്ട തൊഴിലാളികൾക്ക് സ്നേഹത്തിന്‍റെ ഇഫ്താറൊരുക്കി.
YouTube video player

സ്കൂൾ വളപ്പില്‍ കുട്ടികൾ പച്ചക്കറി കൃഷി നടത്തി ലഭിച്ച പണം ഉപയോഗിച്ചാണ് ഈ ഇഫ്‍താറൊരുക്കിയത് എന്ന് അറിയുമ്പോഴാണ് അതിന്‍റെ മഹത്വം ലോകം തിരിച്ചറിയുന്നത്. സ്കൂളിലെ ഹോപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പച്ചക്കറി കൃഷി. സ്കൂളിലെ നാൽപതിൽ പരം കുട്ടികൾ ചേർന്നാണ് പച്ചക്കറി കൃഷി ചെയ്തത്. സീസൺ അനുസരിച്ച് വിവിധ കൃഷികൾ കുട്ടികൾ പരീക്ഷിച്ചു. കൃഷിചെയ്യാനും അവപരിപാലിക്കാനുമായി കുട്ടികൾക്ക് പ്രത്യേകം സമയവും അനുവദിച്ചുനൽകുന്നുണ്ട് സ്കൂൾ.

അങ്ങനെ സമാഹരിച്ച പണവുമായി സാമൂഹ്യപ്രവര്‍ത്തകൻ ഷിജു പന്തളത്തിന്റെ സഹായത്തോടെയാണ് ലേബർ ക്യാംപിൽ ഇഫ്താർ കിറ്റുകൾ എത്തിച്ചത്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്‍റെയും വലിയ സന്ദേശവും പകർന്നുകൊണ്ടാണ് നോമ്പുകാലവും കടന്നുപോകുന്നത്. ഉള്ളവൻ ഇല്ലാത്തവനെ ചേർത്തുപിടിക്കുന്നതിന്റെ വിവിധങ്ങളായ കാഴ്ചകളാണ് ഈ റമദാൻ കാലം സമ്മാനിച്ചത്. 

Read also: ഈ ജീവിതമാണ് പ്രചോദനം; അപകടത്തില്‍ തളര്‍ന്ന ശരീരവുമായി ദുബൈയില്‍ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത മലയാളിയെ അറിയാം