ആര്‍മിയുടെ അനുബന്ധ ക്യാമ്പുകളിലൊന്നിലാണ് സംഭവം ഉണ്ടായത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ആര്‍മിയുടെ അനുബന്ധ ക്യാമ്പുകളിലൊന്നിലാണ് സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തകന്‍റെ തോക്കില്‍ നിന്ന് അപ്രതീക്ഷിതമായ സൈനികന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്തയാളെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. അതേസമയം, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്നും ആര്‍മിയിലെ മോറല്‍ ഗൈഡന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഭ്യര്‍ത്ഥിച്ചു.
Read More: വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥനെ കുവൈത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളില്‍ വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും കാണാം.ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇയാള്‍ എന്തിനാണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് വ്യക്തമല്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
