ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയില്‍ ആദ്യമായി മാറ്റം വരുത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്.
റിയാദ്: സൗദി അറേബ്യയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അല്‍ മദീന ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഗള്‍ഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകളുണ്ട്.
ട്വിറ്ററിലൂടെ ഒരാള്‍ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍, രാജ്യത്തെ തൊഴില്‍ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ തരത്തില്‍ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങള്‍ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങള്‍ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകള്‍ ലഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയില്‍ ആദ്യമായി മാറ്റം വരുത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ആഹ്വാനം അനുസരിച്ച് സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും ഇത്തരത്തിലേക്ക് മാറുകയും ചെയ്‍തു. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് ഈ അവധി രീതി നിര്‍ബന്ധമാക്കിയിട്ടില്ല.
നിലവില്‍ യുഎഇയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.30 മുതല്‍ 12 മണി വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയാണ്. ഷാര്‍ജയില്‍ വെള്ളിയാഴ്ചയും പൂര്‍ണമായി അവധി നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസത്തെ അവധി നടപ്പാക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Read also: ‘റിയാദ് എയർ’ സൗദി അറബ്യയില്‍ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി
