Asianet News MalayalamAsianet News Malayalam

ബഹ്റൈനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു, നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി

പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇടനാഴിയിലേക്കും ചെറിയ തോതില്‍ തീ പടര്‍ന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലായിടത്തും പുക നിറഞ്ഞതായി താമസക്കാര്‍ പറഞ്ഞു.

Tenants rescued and evacuated after fire scare in an apartment in Bahrain
Author
Manama, First Published Aug 7, 2022, 9:38 AM IST

മനാമ: ബഹ്റൈനില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗുദൈബിയയിലായിരുന്നു സംഭവം. ഹസ്സാന്‍ ബിന്‍ സാബിത് അവന്യുവില്‍ ബനാന ലീഫ് തായ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന അഞ്ച് നില കെട്ടിടത്തിലായിരുന്നു അപകടം.

കെട്ടിടത്തിലെ താമസക്കാരായ ഇരുപതിലധികം പേരെ ഇവിടെ നിന്ന് അഗ്നിശമന സേന ഒഴിപ്പിച്ചു. നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളും ഇവിടെ താമസിച്ചിരുന്നു. നാല് ഫയര്‍ എഞ്ചിനുകളും 17 അഗ്നിശമന സേനാ അംഗങ്ങളും തീ നിയന്ത്രണമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി. അതേസമയം കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ മാത്രമാണ് തീപിടിച്ചതെന്നും മറ്റ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നാശനഷ്ടങ്ങളൊന്നുമില്ലെന്നും താമസക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങളിലും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.

പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇടനാഴിയിലേക്കും ചെറിയ തോതില്‍ തീ പടര്‍ന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലായിടത്തും പുക നിറഞ്ഞതായി താമസക്കാര്‍ പറഞ്ഞു. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്ന സാഹചര്യമാണ് നേരിട്ടതെന്നും പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി ആളുകളെ രക്ഷപെടുത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു. 

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 17 സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. നാല് ഫയര്‍ എഞ്ചിനുകളും ഉപയോഗിച്ചു. കെട്ടിടത്തിലെ 20 താമസക്കാരെ ഒഴിപ്പിച്ചു. അവശനിലയിലായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. 

Read also: നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. 30 വയസുകാരനായ യുവാവിനെതിരെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. 

പിടിയിലായത് പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബഹ്റൈനില്‍ വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ച് സമാധാനമായിരിക്കാന്‍ ഉപദേശിക്കുകയും അതേസമയം തന്നെ വിമാനത്താവളത്തിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

വയറിന്റെ എക്സ് റേ പരിശോധിച്ചപ്പോള്‍ വൃത്താകൃതിയിലുള്ള ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് എട്ട് ദിവസം കൊണ്ടാണ് ഇയാള്‍ നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമടങ്ങുന്ന 96 മയക്കുമരുന്ന് ഗുളികകള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. കേസിന്റെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും.

Read more: ജോലിക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്‍ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; പ്രവാസി വനിത അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios