ടെസ്‍ലയുടെ മോഡലുകളായ സൈബർ ട്രക്ക്, മോഡൽ വൈ കാറുകൾ, റോബോട്ട്, സെൽഫ് ഡ്രൈവിങ് സൈബർ കാബ് എന്നിവ പ്രദർശിപ്പിച്ചു.
റിയാദ്: ഇലക്ട്രിക് കാർ നിർമാണമേഖലയിലെ ഒന്നാംനിര കമ്പനിയായ ടെസ്‌ല സൗദിയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. റിയാദിൽ ചരിത്രനഗരമായ ദറഇയയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഷോറൂമുകളും ചാർജിങ് സ്റ്റേഷനുകളും തുറക്കാനുള്ള ഉദ്ദേശ്യവും കമ്പനി ചടങ്ങിൽ പ്രഖ്യാപിച്ചു. അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെസ്‌ലയുടെ സൗദിയിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൈബർ ട്രക്ക്, മോഡൽ വൈ കാറുകൾ, റോബോട്ട്, സെൽഫ് ഡ്രൈവിങ് സൈബർ കാബ് എന്നിവ പ്രദർശിപ്പിച്ചു.
സൈബർ ട്രക്ക് മരുഭൂമിയിൽ ഒടുന്നതിന്റെയും റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ പര്യടനം നടത്തുന്നതിന്റെയും വീഡിയോ ഉദ്ഘാടന ചടങ്ങിൽ ഒരുക്കിയ വലിയ ഔട്ട്‌ഡോർ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ അടങ്ങുന്ന മൂന്ന് താൽകാലിക ഷോറൂമുകൾ ഉടൻ ആരംഭിക്കുമെന്ന് ടെസ്‌ലയുടെ സൗദി ഡയറക്ടർ നസീം അക്ബർ സാദെ വ്യക്തമാക്കി. ഓരോ ഷോറൂമിലും എട്ട് ഫാസ്റ്റ് ചാർജറുകളുണ്ടാകും. കൂടാതെ സൗദിയിൽ ടെസ്‌ല 21 ചാർജിങ് സ്റ്റേഷനുകൾ കൂടി നിർമിക്കുമെന്നും വരുന്ന വേനൽക്കാലത്ത് കാറുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്നും അക്ബർസാദെ പറഞ്ഞു.
"ടെസ്‍ലയുടെ പ്രവർത്തനം സൗദിയിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് രാജ്യത്ത് ദീർഘകാല സാന്നിധ്യത്തിന്റെ തുടക്കമാണ്. ‘വിഷൻ 2030’യുമായി പൂർണമായും യോജിപ്പിച്ച് വ്യക്തവും മികച്ചതും കൂടുതൽ ബന്ധിതവുമായ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിതെന്നും" അക്ബർ സാദെ പറഞ്ഞു. ലോഞ്ച് ചടങ്ങിൽ ടെസ്‌ല സൗദി അധികൃതർ ഓൺലൈൻ കാർ ഓർഡറിങ് അനുവദിക്കുന്നതിനും ഷോപ്പിങ് മാളുകളിൽ താൽക്കാലിക സ്റ്റോറുകൾ തുറക്കുന്നതിനും സൂപ്പർചാർജർ സ്റ്റേഷനുകളും സേവന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും വിശദീകരിച്ചു.
