ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുലൈബിയ ക്യാമ്പില്‍ നിന്ന് നിയമലംഘകരായ 13 പ്രവാസികളെ പിടികൂടി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തി പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുലൈബിയ ക്യാമ്പില്‍ നിന്ന് നിയമലംഘകരായ 13 പ്രവാസികളെ പിടികൂടി.
വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഇതില്‍ ഒമ്പത് പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും നാലുപേര്‍ താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരുമാണ്. തുടര്‍ നിയമ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരുമായ 79 പേര്‍ കൂടി അറസ്റ്റിലായിരുന്നു. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.
വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെയും ഈ കൂട്ടത്തില്‍ പൊലീസ് പിടികൂടിയിരുന്നു. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണിത്. തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പണത്തിന് പകരം അനധികൃത സേവനങ്ങള്‍ നല്‍കുകയായിരുന്നു സംഘം ചെയ്തു വന്നത്. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ നിരീക്ഷണ ക്യാമറകളും സ്മാര്‍ട്ട് ഉപകരണങ്ങളും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More - വ്യാജ ബിരുദം; പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
അതേസമയം കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന 3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു.
