മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം അറിയിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
1,700 മുതൽ 1,900 കുവൈത്ത് ദിനാർ വരെ വാങ്ങി വീസ കച്ചവടം നടത്തിയെന്നാണ് മനുഷ്യക്കടത്ത് കേസിൽ രണ്ട് പേർക്കെതിരെയുള്ള കുറ്റം. സ്വന്തം നാട്ടില്‍ നിന്നാണ് ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് അറസ്റ്റിലായത്. സർക്കാരിന്‍റെ ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിൽ വ്യാജ സ്റ്റാംപുകൾ നിർമിച്ചു നൽകിയെന്നാണ് മൂന്നാമത്തെയാൾക്കെതിരെയുള്ള കേസ്. ഇയാളുടെ പക്കല്‍ നിന്ന് വന്‍തോതില്‍ വ്യാജ സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
