ഇറാഖിൽ വേട്ടയാടൽ നിയമം ലംഘിച്ച മൂന്ന് കുവൈത്തി പൗരന്മാർ അറസ്റ്റിൽ. ബാഗ്ദാദിലെ കുവൈത്ത് എംബസി ഇറാഖി സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ച് അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ തുടർച്ചയായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കുവൈത്ത് സിറ്റി: ഇറാഖിൻ്റെ തെക്കൻ ഭാഗത്ത് വേട്ടയാടൽ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മൂന്ന് കുവൈത്തി പൗരന്മാരെ ഇറാഖി അധികൃതർ കസ്റ്റഡിയിലെടുത്തു. ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ ഈ വിഷയം സ്ഥിരീകരിച്ചു. ബാഗ്ദാദിലെ കുവൈത്ത് എംബസി ഇറാഖി സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ച് അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ തുടർച്ചയായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേസിൻ്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും അറസ്റ്റിലായ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്ത് എംബസി ബന്ധപ്പെട്ട ഇറാഖി അധികാരികളുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും അൽ-യഹ്യ വ്യക്തമാക്കി. എല്ലാ വിശദാംശങ്ങളിലും വ്യക്തത വരുന്നത് വരെ കേസ് പിന്തുടരുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാഖി ആഭ്യന്തര മന്ത്രാലയം നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം മുത്തന്ന മരുഭൂമിയിൽ വേട്ടയാടൽ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച കുറ്റത്തിനാണ് മൂന്ന് കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തത്.