പ്രവാസിയെ ആക്രമിച്ച് കൊള്ളയടിച്ച കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പ്രതികളിൽ ഒരാൾ ഇരയെ ശാരീരികമായി ആക്രമിക്കുകയും മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അയാളുടെ സാധനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ കവർച്ച നടത്തിയ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന രണ്ട് കുവൈത്ത് പൗരന്മാരെ അറസ്റ്റ് ചെയ്തു. അജ്ഞാതരായ രണ്ട് പേർ തന്നെ ആക്രമിച്ച് കൊള്ളയടിച്ചതായി ഒരു ഏഷ്യൻ പ്രവാസിയിൽ നിന്ന് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽ ഒരാൾ ഇരയെ ശാരീരികമായി ആക്രമിക്കുകയും മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അയാളുടെ സാധനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.

റിപ്പോർട്ട് ലഭിച്ചപ്പോൾ സാൽമിയ ഇൻവെസ്റ്റിഗേഷൻസ് ഓഫീസ് പ്രതിനിധീകരിക്കുന്ന ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇതോടെ കുറ്റവാളികളെ തിരിച്ചറിഞ്ഞു. ഇരുവരും പ്രതിരോധ മന്ത്രാലയ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചു.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംശയിക്കപ്പെടുന്നവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ തന്‍റെ കൂട്ടാളിയുമായി സഹകരിച്ച് കുറ്റകൃത്യം ചെയ്തതായി അയാൾ സമ്മതിച്ചു. രണ്ടാമത്തെ പ്രതിയെ പിന്നീട് തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്നുകളും മയക്കുമരുന്ന് വസ്തുക്കളും ഇവരുടെ കൈവശം ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം രണ്ട് പ്രതികളെയും തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.