പഞ്ചാബിൽ ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. എഎപി എംഎൽഎമാർക്കൊപ്പം രാഷ്ട്രപതിയെ കാണാൻ നീക്കം പഞ്ചാബ് മുഖ്യമന്ത്രി അനുമതി തേടി.

ചണ്ഡീഗഢ്: എംപിമാര്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിലെ എഎപി എംഎൽഎമാർക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് നീക്കം. പാര്‍ട്ടി വിട്ട 7 എംപിമാരെ അയോഗ്യരാക്കണമെന്ന് മുഖ്യമന്ത്രി രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ ചേർന്നത്.

ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു എംപിമാരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്ന് പേർ ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. എഎപി പഞ്ചാബ് കൺവീനർ പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ എംഎൽഎമാരെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പാർട്ടി വിട്ട എംപിമാർക്കെതിരെ വലിയ പ്രതിഷേധത്തിനാണ് നിലവിൽ എഎപി തീരുമാനം. അരവിന്ദ് കെജ്‌രിവാൾ ദില്ലിയിലെ സാഹചര്യം വിലയിരുത്തിയ ശേഷം പഞ്ചാബിൽ എത്തും. എഎപി സർക്കാരിന്റെ നാളുകൾ എണ്ണി കഴിഞ്ഞ് പ്രതിപക്ഷം വിമർശിച്ചു.