പള്ളിയിലേക്ക് പോകാനൊരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ താമസസ്ഥലത്ത് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് റിയാദിൽ നിര്യാതനായത്.
തയ്യാറെടുപ്പിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ എത്തിയത്.
പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: നബീസ. ഭാര്യ: ആരിഫ. മക്കൾ: അദ്നാൻ, അഫ്നാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷൗകത്ത് പുൽപറ്റ, ലത്തീഫ് ഫറൂഖ്, അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.


