യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.

ദോഹ: ഹാഷിഷും നിരോധിത ഗുളികകളും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ലഹരി കടത്ത് പിടികൂടിയത്. 

യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. ആകെ 1,990 ട്രമഡോള്‍ ഗുളികകളാണ് പിടിച്ചെടുത്തത്. 464.5 ഗ്രാം ഹാഷിഷും യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ശക്തമായ പരിശോധനയാണ് കസ്റ്റംസ് അധികൃതര്‍ നടത്തുന്നത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

Read More -  ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

അതേസമയം കഴിഞ്ഞ ദിവസം ദുബൈയില്‍ പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ പിടിയിലായത്. ദുബൈ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read More -  ഒമാനിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്ന മൂന്ന് വിദേശികള്‍ പിടിയില്‍

പൈനാപ്പിള്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇതിലെന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് അവര്‍ യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തു. അപ്പോള്‍ പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. 399 റോള്‍ കഞ്ചാവാണ് ഇതില്‍ നിന്ന് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ആകെ 417.30 ഗ്രാം ഭാരമുണ്ട്. കഞ്ചാവ് കണ്ടെത്തിയതോടെ യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ ദുബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി.