സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു
പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
റിയാദ്: തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനു സമീപം മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24 ന് ആണ് ജിസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജിസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു.
ഉടൻ തന്നെ ഏഴു ആംബുലൻസ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജിസാൻ ജനറൽ ആശുപത്രി, സ്വബ്‌യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അലഞ്ഞുതിരിഞ്ഞ ഒട്ടകത്തിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.
ബിഷ-അല്‍ ജുബേഹ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സൗദി സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് , ട്രാഫിക് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
ഒമാനില്‍ നിന്ന് ഉംറക്ക് സൗദി അറേബ്യയിൽ എത്തിയ തീർത്ഥാടകരുടെ ബസ് ട്രക്കുമായി ഇടിച്ച് മറ്റൊരു അപകടവും ഉണ്ടായിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.