രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു. മരണം സംബന്ധിച്ച് രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മരണപ്പെട്ട യുവതിയുടെ അച്ഛനെ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

രണ്ടാമത്തെ സംഭവത്തില്‍ നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു വീണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്താനായത്. മരണപ്പെട്ട യുവതി മറ്റ് രണ്ട് സ്‍ത്രീകള്‍ക്കൊപ്പമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന രണ്ട് സ്ത്രീകളെയും തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Read also: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ്‌ കുഞ്ഞി (57) തിങ്കളാഴ്ച രാവിലെ റിയാദ് അൽഈമാൻ ആശുപത്രിയിലാണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: പരേതനായ ഫരീദ്കുഞ്ഞി, മാതാവ്: പരേതയനായ കദീജ. ഭാര്യ: സുബൈദ, മക്കൾ: ഷഹദിയ, ഷംന, ഷാമില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഹാരിസിനെ സഹായിക്കാൻ കെ.എം.സി.സി കാസർകോട് ജില്ലാ ഭാരവാഹികളായ ടി.എ.ബി. അഷ്‌റഫ്‌, ഫസലുറഹ്‌മാൻ പടന്ന, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.