ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് വൻതോതിൽ മദ്യ നിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾ അറസ്റ്റിൽ. വിദേശ ബ്രാൻഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകൾ ഉപയോഗിച്ചിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ബർ അൽ-അബ്ദലി ഏരിയയിൽ പ്രവർത്തിച്ചിരുന്ന വൻകിട വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രധാന നടപടിയുടെ ഭാഗമായി കുവൈത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തിയത്. രണ്ട് ഏഷ്യൻ പൗരന്മാരെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗമാണ് (ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ) പ്രതികളെ പിടികൂടിയത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മദ്യം നിർമ്മിക്കുകയും കുപ്പികളിൽ നിറച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന ഒരു വിപുലമായ ശൃംഖലയാണ് ഇവർ നടത്തിയിരുന്നത്. വിദേശ ബ്രാൻഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകൾ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വിപണനം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി.

പരിശോധനയ്ക്കിടെ സുരക്ഷാ സേന ഹൈടെക് ബോട്ടിലിംഗ് യന്ത്രങ്ങൾ, വ്യാവസായിക നിലവാരത്തിലുള്ള പ്രസ്സുകൾ, കൂടാതെ വലിയ അളവിൽ വ്യാജ ബ്രാൻഡ് ലേബലുകൾ എന്നിവ പിടിച്ചെടുത്തു. വിദേശ മദ്യമാണെന്ന് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.