കമ്പനിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടത്തിയ കേസിൽ രണ്ട് ഏഷ്യൻ പ്രവാസികളെ ഹവല്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ ഭക്ഷ്യ കമ്പനി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പ്രതികൾ പണം നിയമവിരുദ്ധമായി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കമ്പനി വരുമാനം തട്ടിയെടുത്ത് വിദേശത്തേക്ക് കടത്തിയ കേസിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലി ഡിറ്റക്ടീവ് വിഭാഗമാണ് സങ്കീർണ്ണമായ ഈ വിശ്വാസവഞ്ചന കേസ് തെളിയിച്ചത്. മൈദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ ഒരു പ്രമുഖ ഭക്ഷ്യ കമ്പനി മാനേജർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയുടെ വരുമാനത്തിൽ നിന്നും ഏകദേശം 1,800 കുവൈത്ത് ദിനാർ (ഏകദേശം അഞ്ച് ലക്ഷത്തോളം ഇന്ത്യൻ രൂപ) പ്രതികൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. കമ്പനിയുടെ അക്കൗണ്ടിംഗ് വിഭാഗത്തിൽ പണം നിക്ഷേപിക്കുന്നതിന് പകരം ഇവർ ഈ തുക കൈക്കലാക്കുകയും നിയമവിരുദ്ധമായി വിദേശത്തേക്ക് അയക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കമ്പനികളിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ ഓഡിറ്റിംഗും ആഭ്യന്തര നിയന്ത്രണങ്ങളും അത്യാവശ്യമാണെന്ന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. ദൈനംദിന വരുമാന ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത് ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.