സൗദി അറേബ്യയിലെ ദവാദ്മിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിദുരൈ മൂർത്തി, പശ്ചിമ ബംഗാൾ സ്വദേശി സീനുൽ ഹഖ് എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവർ കമ്പനി വിസയിൽ സൗദിയിൽ എത്തിയത്.
റിയാദ്: സൗദി അറേബ്യയിലെ ദവാദ്മിയിൽ നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. റിയാദിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെയുള്ള ദവാദ്മിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അൽ ഷർഹാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജോലിയിൽ ഏർപ്പെട്ടിരിക്കെ മതിൽ പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു.
തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മാരിദുരൈ മൂർത്തി (46), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36) എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പ് മാത്രമാണ് ഇവർ കമ്പനി വിസയിൽ സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ വേഗത്തിലാക്കിയിട്ടുണ്ട്.


