ഷാർജയിലെ ഒരു ഫ്ലാറ്റിൽ കാണാതായ രണ്ട് കസാഖിസ്ഥാൻ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റ് നൽകിയ പരാതിയിലാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബ്യൂട്ടി സലൂൺ ജോലിക്കായി ദുബായിലെത്തിയ ഇവർ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്.

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഫോണിലും വാട്ട്‌സ്ആപ്പിലും ഇവരെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ സംസാരിക്കുന്ന കസാഖ് സ്വദേശിയായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും കാണാതായതായുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുന്നത്. 2025 ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി ഇവർ ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയാണ് മരണം.

മരണത്തിന്റെ കാരണം വ്യക്തമാക്കുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് പരിശോധനകൾ പൂർത്തിയായ ശേഷം പുറത്തുവിടുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28-ന് മൃതദേഹങ്ങൾ കസാഖിസ്ഥാനിലേക്ക് കൊണ്ടുപോയി. കസാഖ് അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികളും രേഖകളും ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റ് പൂർത്തിയാക്കി.