മത്സ്യബന്ധനത്തിന് പോയ ഇവരുടെ ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വെച്ച് പണിമുടക്കി. ആരെയും ബന്ധപ്പെടാനുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. 

മസ്‍കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കള്‍ പത്ത് ദിവസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തി. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മത്സ്യബന്ധനത്തിന് പോയ സ്വദേശി യുവാക്കളാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇരുവരുടെ ഗ്രാമത്തില്‍ നിന്നുള്ള വലിയ ജനക്കൂട്ടമാണ് ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്.

ഒമാന്‍ പൗരന്മാരായ അലി‍ അല്‍ ജാഫരി, സലീം അല്‍ ജാഫരി എന്നിവരാണ് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പത്ത് ദിവസത്തോളം കടലില്‍ കഴിച്ചൂകൂട്ടിയത്. മത്സ്യബന്ധനത്തിന് പോയ ഇവരുടെ ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വെച്ച് പണിമുടക്കി. ആരെയും ബന്ധപ്പെടാനുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. പത്ത് ദിവസത്തോളം നടുക്കടലില്‍ ഒഴുകി നടന്ന ഇവരുടെ കൈവശം ആകെ നാല് ലിറ്റര്‍ വെള്ളിമാണുണ്ടായിരുന്നത്.

Read also: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രവാസിയുടെ മകളെ സുരക്ഷിതയായി സ്വന്തം നാട്ടിലെത്തിച്ച് യുഎഇ അധികൃതര്‍

പത്താം ദിവസം കടലിലൂടെ കടന്നുപോവുകയായിരുന്ന ഒരു പാകിസ്ഥാനി വാണിജ്യക്കപ്പലിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കപ്പല്‍ ജീവനക്കാരുടെ സഹായത്തോടെ ഒമാന്‍ അധികൃതരെയും നാട്ടിലുള്ള ബന്ധുക്കളെയും ഇവര്‍ വിവരമറിയിച്ചു. കറാച്ചിയിലെ ഒമാന്‍ എംബസി അധികൃതരും പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ജീവനക്കാരും ഇവരെ കറാച്ചിയില്‍ സ്വീകരിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം മസ്‍കത്തിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. തങ്ങളുടെ രണ്ടാം ജന്മമെന്നാണ് ഇരുവരും സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 

Scroll to load tweet…