യുഎഇയുടെ അഭിമാന പദ്ധതിയായ എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അബുദാബി: യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം. യുഎഇ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം എംബിസെഡ് സാറ്റ് ഭ്രമണപഥത്തിൽ നിന്ന് ആദ്യത്തെ സന്ദേശം അയച്ചു. യുഎഇയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന കാല്‍വെപ്പാണ് ഈ ഉപഗ്രഹ വിക്ഷേപണം.
ചൊവ്വാഴ്ച രാതിയില്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആഗോള വികസനത്തിനായുള്ള വിവരങ്ങള്‍ നല്‍കുകയെന്ന ദൗത്യം സാറ്റ്‍ലൈറ്റ് ആരംഭിച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് സെന്‍റര്‍ ഇക്കാര്യം അറിയിച്ചത്.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചുരുക്ക പേരിലാണ് (എംബിസെഡ്) ഉപഗ്രഹം അറിയപ്പെടുന്നത്. പൂർണമായും യുഎഇ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത 700 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹമാണ് എംബിസെഡ്. പൂർണമായും ഓട്ടമേറ്റഡ് ഇമേജ് ഷെഡ്യൂളിങ്, പ്രോസസിങ് സിസ്റ്റം എന്നിവയുള്ള മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹമാണിത്.
Read Also - വരാനിരിക്കുന്നത് നീണ്ട അവധി, അടുപ്പിച്ച് 5 ദിവസം; കുവൈത്തിൽ ദേശീയ ദിനം കളറാകും
ചൊവ്വാഴ്ച രാത്രി കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലാണ് എംബിസെഡ് സാറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഇതിന്‍റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
