ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത് സബാഹ് അൽ അഹ്മദ് പ്രദേശത്താണ്

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ലഭിച്ചത് കനത്ത മഴയെന്നും രാജ്യത്തുടനീളം വ്യത്യസ്ത അളവിലാണ് മഴ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കനത്തെ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത് സബാഹ് അൽ അഹ്മദ് പ്രദേശത്താണ്. ഇവിടെ ബുധനാഴ്ച 2.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. 

read more: കുവൈത്തിൽ പള്ളിയിൽ തീപിടുത്തം, ആളപായമില്ല

ജഹ്റ, അൽ ഒയൂൺ, അൽ അഹമദി, അൽ ഫഹാഹീൽ, ഷുവൈഖ്, ഹവല്ലി, സാൽമിയ എന്നിവിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെല്ലാം വെള്ളക്കെട്ടുകൾ രൂപം കൊള്ളുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പലയിടങ്ങളിലും ​ഗതാ​ഗതക്കുരുക്കിനിടയായി. എല്ലാ ​ഗവർണറേറ്റുകളിലും വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി റോഡ്, ‍ഡ്രെയിനേജ് ശുചീകരണ പ്രവൃത്തികൾ നടത്തിയതായി അധികൃതർ അറിയിച്ചിരുന്നു. ഇന്നലെയോടെ മഴയ്ക്ക് ശമനമുണ്ടായതായും രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുള്ളതായുമാണ് റിപ്പോർട്ടുകൾ.