മക്ക മേഖലയില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ ലഭിക്കുമെന്നും ഇത് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകുമെന്നും ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഇത് മൂലം പൊടി ഉയരുമെന്നും അറിയിപ്പില്‍ പറയുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച തുടങ്ങുന്ന മഴ ബുധനാഴ്ച വരെ തുടരുമെന്നും രാജ്യത്തിന്‍റെ ഭൂരിഭാഗം സ്ഥലങ്ങളെയും ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മക്ക മേഖലയില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ ലഭിക്കുമെന്നും ഇത് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകുമെന്നും ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഇത് മൂലം പൊടി ഉയരുമെന്നും അറിയിപ്പില്‍ പറയുന്നു. തായിഫ്, മെയ്‌സാൻ, ആദം, അൽ അർദിയാത്ത്, അൽ കാമിൽ എന്നിവിടങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. മക്കയിലും സമീപ പ്രദേശങ്ങളായ ജുമും, ബഹ്‌റ, റാനിയ, ഖുർമ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്. 

Read Also -  ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

റിയാദ് മേഖലയിൽ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അൽ ഘട്ട്, ഷഖ്‌റ, അസ് സുൽഫി, താദിഖ്, മുറാത്ത്, വാദി അൽ ദവാസിർ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കും. ജിസാൻ, അസീർ, അൽബാഹ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, ഹായിൽ, ഖാസിം പ്രദേശങ്ങളിൽ നേരിയ മഴയായിരിക്കും. താമസക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കു പോകാനോ നീന്താനോ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്