ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിര ഹോട്ട്ലൈൻ നമ്പർ വഴി അറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു

റിയാദ്: രാജ്യത്തുടനീളം താമസ, തൊഴിൽ, അതിർത്തി നിയമ ലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ വ്യാപകമാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിവരുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ആഴ്ച 10,000 പ്രവാസികളെ നാടുകടത്തിയതായി സൗദി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 21,000ത്തിലധികം നിയമലംഘകരെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി. ഇതിൽ 14,000 താമസ നിയമലംഘകരും 4,600 അതിർത്തി സുരക്ഷ നിയമ ലംഘകരും 3000ത്തിലധികം തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. നാടുകടത്തുന്നതിനാവശ്യമായ യാത്രാ രേഖകൾ ലഭിക്കുന്നതിനായി 27,000 നിയമ ലംഘകരെ ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് റഫർ ചെയ്തതായും നാടുകടത്തൽ നേരിടുന്നതിനുള്ള അവസാന ഘട്ട നടപടികളിലാണ് ബാക്കിയുള്ള 2300 വ്യക്തികളെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1477 പേരെ പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു. പിടികൂടിയവരിൽ 41 ശതമാനം പേരും യമനിൽ നിന്നുള്ളവരാണ്. 55 ശതമാനം പേർ എത്യോപ്യയിൽ നിന്നുള്ളവരും 4 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ നിയമ വിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 90 പേരെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത പ്രവാസികൾക്ക് അഭയം കൊടുത്തതിനും തൊഴിൽ നൽകിയതുമായി ബന്ധപ്പെട്ട് 18 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി താമസ സൗകര്യം ഏർപ്പെടുത്തുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ യാത്രക്കായി സൗകര്യം ഒരുക്കുന്ന വാഹനങ്ങളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പൊതു വിശ്വാസ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഈന്നിപ്പറഞ്ഞു. 

read also: അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിര ഹോട്ട്ലൈൻ നമ്പർ വഴി അറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ 34,000 വിദേശ പൗരന്മാരാണ് നാടു കടത്തൽ ഉൾപ്പടെയുള്ള നിയമ നടപടികൾ കാത്തുകിടക്കുന്നത്. ഇതിൽ 31,000 പേർ പുരുഷന്മാരും 3000 പേർ സ്ത്രീകളുമാണ്.