Drifting: പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍
ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു.
മസ്‍കത്ത്: ഒമാനില്‍ (Oman) പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ (Drifting the vehicle) പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും (Legal Actions) പൊലീസ് അറിയിച്ചു.
സൗദിയില്‍ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) അബഹ നാടുകടത്തൽ കേന്ദ്രത്തിൽ (Abha Deportation Centre) കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയഞ്ച് ഇന്ത്യക്കാരാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് (Saudi Airlines) വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.
അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്. അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത് മേധാവി കേണൽ മുഹമ്മദ് മാന അൽ ബിഷറി, ഉപമേധാവി സാലിം ഖഹ്‍താനി, ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അബഹ നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിലെ മറ്റ് ഉദ്യോഗസ്ഥരും നൽകിയ നിസ്സീമമായ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള പതിനെട്ടു പേരുടെ നിയമ തടസ്സങ്ങൾ ഒരാഴ്‍ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ നായർ അറിയിച്ചു. അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹ്യ പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി ബിജു കെ നായർക്കൊപ്പം ഉണ്ടായിരുന്നു.
പ്രവാസികള്‍ക്ക് പ്രൊബേഷൻ കാലയളവില്‍ ഫൈനല്‍ എക്സിറ്റ് കിട്ടിയാൽ റദ്ദാക്കാനാവില്ല
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് (Expatriates in Saudi Arabia) പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് Final exit by employers) റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്) (Saudi Passport Directorate) ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് (Probation period) ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക.
പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം ഇത് റദ്ദാക്കാനോ ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ല. പേപ്പര്‍ രഹിത ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആശയം നടപ്പാക്കുന്നതിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമായും നടപടിക്രമങ്ങള്‍ എളുപ്പാമാക്കാന്‍ ശ്രമിച്ചുമാണ് പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം ആരംഭിച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.