മാലിന്യവാഹിനിയായി പമ്പ, മാലിന്യ സംസ്കരണത്തിന് രൂപരേഖ ഇല്ല
പമ്പയിലെ മാലിന്യനിക്ഷേപം തുടരുന്നതിന് കാരണം ആസൂത്രണത്തിലെ പിഴവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പദ്ധതികൾ കാലേകൂട്ടി ആസൂത്രണം ചെയ്യാത്തതും നിലവിലെ പദ്ധതികളുടെ നടത്തിപ്പിലെ അപാകതകളും ചൂണ്ടിക്കാട്ടി ഹൈകോടതിക്ക് റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.
മാലിന്യ സംസ്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും പല പദ്ധതികളും നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലയിരുത്തൽ. സന്നിധാനത്തേയും പന്പയിലേയും പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിൽ. ഖരമാലിന്യങ്ങൾ കത്തിച്ച് കളയാൻ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചെങ്കിലും ഭക്ഷണാവശിഷ്ടം ഉൾപ്പടെ പന്പയിലേക്കെത്തുന്നു.
പമ്പയിലെ ജലത്തിൽ മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നാണ് പല സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളിലെ ഫലങ്ങൾ വ്യക്തമാക്കുന്നു. കാലേകൂട്ടി ആവശ്യങ്ങൾ മുന്നിൽകണ്ട് സന്പൂർണ്ണ മാലിന്യ സംസ്കരണ രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ മാലിനീകരണ നിയന്ത്രണ ബോർഡ് ഉടൻ റിപ്പോർട്ട് നൽകും.