കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് അരങ്ങുണരാന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി. കലോല്‍സവത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ നഗരം ഒരുങ്ങിക്കഴി‍ഞ്ഞു. ഇനി ഏഴ് രാവും ഏഴ് പകലും കണ്ണൂരില്‍ കലയുടെ ഉത്സവം.

പത്ത് വര്‍ഷത്തിനിപ്പുറം കേരളത്തിന്‍റെ കലാമേള കണ്ണൂരിലേക്ക് കണ്‍തുറക്കുകയാണ്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12000 കുട്ടികളും, നിളയും കബനിയും മയ്യഴിയും ഒരുങ്ങുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ വരവേല്‍ക്കാന്‍. രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാകയുയര്‍ത്തി മേളയുടെ ഔപചാരിക ഉദ്ഘാടനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ണൂരിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയും കലാസാസംകാരിക പൈതൃകവും വിളിച്ചോതുന്നത ഘോഷയാത്ര.

വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേളയുടെ ഉദ്ഘാടനം പ്രധാനവേദിയായ നിളയില്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ഗായിക കെ എസ് ചിത്രയാണ് മുഖ്യാതിഥി. പ്ലാസ്റ്റിക് മുക്ത ഹരിതമേള കൂടിയാവും അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം എന്നതാണ് പ്രത്യേകത.