പരാതികള്‍ അധികമില്ലാതെ മത്സരങ്ങള്‍ പരാതിയില്ലാതെ പൂര്‍ത്തിയാക്കി കണ്ണൂര്‍ കലോത്സവത്തില്‍ കൈയ്യടി നേടുകയാണ് സംഘാടക സമിതി. വിദ്യാഭ്യാസ വകുപ്പ്, ജില്ല ഭരണകൂടം, ജില്ലാ പഞ്ചായത്ത് ഇവര്‍ക്കിടയില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് ഇത്തരത്തില്‍ ഒരു വിജയത്തിന് കാരണം എന്നാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെവി സുമേഷ് ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂര്‍ എംഎല്‍എ കൂടിയായ കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദ് അലി, നഗരസഭ ചെയര്‍പേഴ്സണ്‍ ഇ പി ലത, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെവി സുമേഷ് എന്നിവരാണ് സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിവിധ സംസ്കാരിക, രാഷ്ട്രീയ, അദ്ധ്യാപക സംഘടനകള്‍ കലോത്സവ വിജയത്തിനായി പ്രവര്‍ത്തിച്ചു.

നഗരത്തിന്‍റെ തിരക്ക് നിയന്ത്രിക്കാനും ഗതാഗതം ക്രമീകരിക്കാനും ജില്ല പോലീസ് നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായി. രണ്ട് മതിലുകള്‍ പൊളിച്ച് കലക്ട്രേററ്റ് മൈതാനം, പോലീസ് മൈതാനം, ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണശാല എന്നിവയെ ബന്ധിപ്പിച്ചത് വലിയ തിരക്ക് ഒഴിവാക്കി. ഒപ്പം കുടിവെള്ള വിതരണവും. കുട്ടികളുടെ താമസസൗകര്യവും മികച്ചതായിരുന്നു.

ജില്ലാ ഭരണകൂടം നഗരത്തിലെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടിന് കഴിയുന്നത്ര പരിഹാരം കാണാനും സംഘാടക സമിതിക്കായി. വിവിധ സബ്കമ്മിറ്റികളെ എകോപിപ്പിക്കുകയും ദിവസവും ഒന്നിലറെ തവണ പുരോഗതികള്‍ വിലയിരുത്തുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിവരെ സംഘാടക സമിതി സജീവമായിരുന്നു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ കലോത്സവം ആ രീതിയിലും ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണശാല സംബന്ധിച്ചും കാര്യമായ പരാതികളുണ്ടായില്ല.