09:43 AM (IST) Sep 02

ഹർഷിന കേസ്

ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നീക്കവുമായി പോലീസ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികള്‍ക്കും ഇന്ന് നോട്ടീസ് നല്‍കാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തതെന്നും അന്വേഷണ സംഘം വിശദമാക്കിയിട്ടുണ്ട്. 

09:43 AM (IST) Sep 02

ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ച് ന​ഗ്നയാക്കി റോഡിലൂടെ നടത്തി

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവർ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിച്ച് റോഡിലൂടെ ന​ഗ്നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മർദ്ദിക്കുന്നുണ്ടായിരുന്നു. 

09:41 AM (IST) Sep 02

ദില്ലി ഐഐടിയിൽ വീണ്ടും ആത്മഹത്യ

ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രം​ഗത്തെത്തി. 

09:41 AM (IST) Sep 02

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത

സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത. സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു. അതേ സമയം ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. 

09:40 AM (IST) Sep 02

സംസ്ഥാനത്ത് ഇന്നും മഴ കനക്കും

സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാന വ്യാപകമായി മിതമായ മഴ കിട്ടിയേക്കും. ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകും. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ് ഉണ്ട്.