ഒറ്റ ദിവസത്തില്‍ 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമയങ്ങളും കാണുന്നവര്‍...

ലോകമെങ്ങും പുതുവര്‍ഷാഘോഷത്തിലാണ്. നമ്മളെല്ലാം രാത്രി 12 മണിയാവാന്‍ കാത്തിരുന്ന് പുതുവര്‍ഷ സന്തോഷം പങ്കിട്ടപ്പോള്‍ 16 തവണ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ചവരുണ്ട്. ബഹിരാകാശ നിലയത്തിലെ യാത്രികര്‍ക്കാണ് ഈ അമൂല്യ അനുഭവമുണ്ടായത്. ബഹിരാകാശ നിലയത്തിന്‍റെ വെലോസിറ്റിയും ഭൂമിയെ ചുറ്റിയുള്ള ഭ്രമണവും കാരണം ബഹിരാകാശ യാത്രികര്‍ക്ക് നമ്മുടെ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമയങ്ങളും കാണാന്‍ കഴിയും. 

മണിക്കൂറില്‍ ഏകദേശം 28,000 കിലോമീറ്റര്‍ വേഗതയിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. ഓരോ 90 മിനിറ്റിലും ഭൂമിയെ വലംവെയ്ക്കുന്നു. ബഹിരാകാശ സഞ്ചാരികൾ ഈ യാത്രയ്ക്കിടെ വിവിധ ടൈം സോണുകളിലൂടെ സഞ്ചരിക്കുന്നതിനാല്‍ പല തവണ പുതുവര്‍ഷത്തിലൂടെ കടന്നുപോകുന്നു. 

ഭൂമിയില്‍ നമുക്ക് 24 മണിക്കൂര്‍ ഉണ്ടെങ്കില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ സംബന്ധിച്ച് 45 മിനിട്ട് പകലും 45 മിനിട്ട് രാത്രിയുമാണുള്ളത്. ഈ പാറ്റേണ്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വരുന്നു. അതായത് 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും സംഭവിക്കുന്നു. മൈക്രോബയോളജി, മെറ്റലർജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പരീക്ഷണങ്ങൾ നടത്താൻ ഇത് ബഹിരാകാശ യാത്രികര്‍ക്ക് അവസരം നൽകുന്നു. പ്രപഞ്ചത്തെ കുറിച്ച് പുതിയ പുതിയ തിരിച്ചറിവുകളിലേക്ക് നമ്മളെത്തുന്നതും ഇത്തരം ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ്. 

പൊന്നേ എവിടെനിന്നു വന്നൂ നീ? കിലോനോവ ഉത്തരം തരും

അതേസമയം നമ്മുടെ മസ്തിഷ്കത്തില്‍ 24 മണിക്കൂർ എന്നൊരു ആന്തരിക ക്ലോക്കുണ്ട്. ഉറക്കം ഉള്‍പ്പെടെയുള്ള ശാരീരിക പ്രക്രിയകള്‍ ഈ ആന്തരിക ഘടികാരമാണ് ക്രമീകരിക്കുന്നത്. ഈ റിഥം പാലിക്കാന്‍ കഴിയാത്തത് ബഹിരാകാശ നിയത്തിലുള്ളവരെ സംബന്ധിച്ച് വെല്ലുവിളിയാണ്. ശാരീരികമായി ഇത്തരം കഠിനമായ വെല്ലുവിളികള്‍ ഉള്ളപ്പോഴും നോക്കെത്താ ദൂരത്തുള്ള വിസ്മയ കാഴ്ചകളും പ്രപഞ്ചത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകളും അവരുടെ ദൗത്യത്തെ അവിസ്മരണീയമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം