Asianet News MalayalamAsianet News Malayalam

UFOs : പൊടുന്നനെ എവിടുന്നാണ് മാധ്യമങ്ങളില്‍ കുറേ 'അന്യഗ്രഹ ജീവി' കഥകള്‍ വന്നത്.!

യുഎഫ്ഒകളെ കണ്ട ആളുകൾക്ക് സമാനമായ ശാരീരിക ലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രദർശിപ്പിച്ചതായി പെന്റഗൺ രേഖകൾ പറയുന്നു

Declassified Pentagon documents discuss UFOs causing unaccounted for pregnancies
Author
London, First Published May 7, 2022, 12:49 PM IST

ലണ്ടന്‍: അടുത്തിടെയായി വിവിധ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അന്യഗ്രഹജീവികളെ സംബന്ധിച്ച വാര്‍ത്തകള്‍ നിറയുന്നുണ്ട്. അന്യഗ്രഹജീവികളില്‍ നിന്നും ഗര്‍ഭിണിയായ സ്ത്രീയെക്കുറിച്ചും, അന്യഗ്രജീവികള്‍ തട്ടിക്കൊണ്ടു പോയി തുടങ്ങിയ വാര്‍ത്തകളാണ് ഇവയില്‍ ഏറെയും. മുന്‍പ് പലപ്പോഴും 'ചുരുളഴിയാത്ത രഹസ്യങ്ങള്‍' എന്ന തലക്കെട്ടില്‍ വന്നിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് വാര്‍ത്തകളാകുവാന്‍ കാരണം എന്താണ്. 

അഞ്ച് വര്‍ഷം മുന്‍പ് പറക്കുന്ന അജ്ഞാത വസ്തുക്കള്‍ (UFOs) മനുഷ്യര്‍‍ കണ്ടതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍  യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്, പെന്‍റഗണ്‍ പഠന വിധേയമാക്കാന്‍ ആരംഭിച്ചു. 2007 മുതൽ 2012 വരെയുള്ള ഇത്തരം സംഭവങ്ങളാണ് പെന്‍റഗണ്‍ ശേഖരിച്ചത്. തീര്‍ത്തും രഹസ്യമായാണ് ഈ പദ്ധതി നടന്നത്. ഈ പഠനത്തിന്‍റെ 1500 പേജുകള്‍ പുറം ലോകം കണ്ടതോടെയാണ് ഈ വാര്‍ത്തകള്‍ വരുന്നത്. ഗർഭധാരണം, റേഡിയേഷൻ പൊള്ളൽ, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ യുഎഫ്ഒ ദര്‍ശനത്തിലൂടെ സംഭലിച്ച വിചിത്രമായ കഥകൾ പെന്‍റഗണ്‍ സമാഹരിച്ചതായി 1,500-ലധികം പേജുള്ള രേഖകൾ വെളിപ്പെടുത്തുന്നു.

അമേരിക്കയിലെ വിവരാവകാശ നിയമമായ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്റ്റ് (Freedom of Information Act)  പ്രകാരം ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സൺ നല്‍കിയ അപേക്ഷയിലാണ് രേഖകള്‍ പുറത്തുവന്നത്. അവര്‍ തന്നെയാണ് ആദ്യമായി ഇവയെല്ലാം പ്രസിദ്ധീകരിച്ചതും. രേഖകളുടെ ശേഖരം യഥാർത്ഥത്തിൽ സൃഷ്ടിച്ചത് അഡ്വാൻസ്‌ഡ് എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (AATIP) എന്ന പദ്ധതി പ്രകാരമാണ് ആണ്. 

മുൻ പ്രോഗ്രാം ഡയറക്ടർ ലൂയിസ് എലിസോണ്ടോ 2017-ൽ പെന്റഗണിൽ നിന്ന് രാജിവെച്ചതിന് ശേഷം ചില യുഎഫ്ഒ സംബന്ധിയായ വീഡിയോകള്‍ പുറത്തുവിട്ട ശേഷമാണ് ഇത്തരം ഒരു പദ്ധതി പെന്‍റഗണ്‍ നടത്തുന്നതായി പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഗവണ്‍മെന്‍റ് ക്ലാസിഫൈഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സണ്‍ പുറത്തുവിട്ട രേഖകള്‍ അന്യഗ്രഹ ജീവികളെക്കുറിച്ചും, പറക്കുതളികകളെക്കുറിച്ചും എന്നും പറയുന്ന ഗൂഢാലോചന സിദ്ധാന്തക്കാരായ ഒരു വിഭാഗത്തിന് വ്യാപകമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

യുഎഫ്ഒകളെ കണ്ട ആളുകൾക്ക് സമാനമായ ശാരീരിക ലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രദർശിപ്പിച്ചതായി പെന്റഗൺ രേഖകൾ പറയുന്നു: വൈദ്യുതകാന്തിക വികിരണം (പൊള്ളൽ പോലുള്ളവ), ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉറക്ക അസ്വസ്ഥതകൾ എന്നിവയെല്ലാം കണ്ടെന്ന് രേഖകള്‍ പറയുന്നു.  "ഊര്‍ജ്ജം പുറന്തള്ളുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ" മൂലമാണ് ഇവ സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈ രേഖകളുടെ കൂട്ടത്തില്‍ വ്യത്യസ്‌ത തരത്തിലുള്ള അസാധാരണമായ അനുഭവങ്ങളെ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളുണ്ടായിരുന്ന ഒരു യുഎഫ്ഒ ഒരാൾ അവകാശപ്പെടുന്നുവെങ്കിൽ, അവരെ "CE3" എന്ന് രേഖകളില്‍ പറയുന്നു. നേരെമറിച്ച്, "പ്രേതങ്ങൾ, യതികൾ, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് പുരാണ/ഐതിഹാസിക വസ്തുക്കൾ" എന്നിവയെ കണ്ടുമുട്ടിയതായി പറയുന്ന ഒരാളെ "AN3" എന്നും പറയുന്നു.

അതേ സമയം അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങിയതായി വിശ്വസിക്കാവുന്ന ഒരു തെളിവും പുതിയ രേഖകളിലോ മുന്‍പോ ലഭിച്ചിട്ടില്ലെന്നാണ്  ശാസ്ത്രജ്ഞരുടെ വാദം. ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന ബഹിരാകാശത്ത് അന്യഗ്രഹ ജീവനെക്കുറിച്ച് സൂചന ലഭിക്കാനും,  കൂടുതൽ പഠനത്തിനും വേണ്ടി നിരന്തരശ്രമം നടത്തുന്നുണ്ട് എന്നാണ് ഇവരുടെ വാദം.
 

Follow Us:
Download App:
  • android
  • ios