ജെല്ലിഫിഷിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സമാനമായി നിർമിച്ച വൃത്താകൃതിയിലുള്ള ടാങ്ക് ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. ടാങ്കിൽ കണ്ടൽ വേരുകൾക്ക് സമാനമായ വസ്തുവിനെ ജെല്ലി ഫിഷ് വിജയകരമായി ഒഴിവാക്കി മുന്നേറി.

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ജെല്ലി ഫിഷ്. തലച്ചോറില്ലാതെ തന്നെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവ് ജെല്ലി ഫിഷിനുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യരിലും എലികളിലും ഈച്ചകളിലും കാണപ്പെടുന്ന ശേഷിക്ക് സമാനമായ കഴിവ് തലച്ചോർ ഇല്ലാത്ത ജെല്ലി ഫിഷിനും സാധിക്കുമെന്ന് പഠനം തെളിയിച്ചു. കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മാർ​ഗ തടസ്സങ്ങൾ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനും കരീബിയൻ ബോക്സ് ജെല്ലിഫിഷായ ട്രൈപെഡാലിയ സിസ്റ്റോഫോറയെ ഗവേഷകർ വിജയകരമായി പരിശീലിപ്പിച്ചു. സങ്കീർണ്ണമായ പഠന പ്രക്രിയക്ക് കേന്ദ്രീകൃത മസ്തിഷ്കം ആവശ്യമാണെന്ന പരമ്പരാഗത ധാരണയെ പൊളിച്ചെഴുതുന്നതാണ് കണ്ടെത്തൽ. പഠനത്തിന്റെയും ഓർമ്മയുടെയും പരിണാമ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ അറിവുകളിലേക്ക് നയിക്കുന്നതാണ് പഠനമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വലിപ്പം കുറവാണെങ്കിലും ജെല്ലി ഫിഷിന്റെ ശരീരത്തിനുള്ളിൽ 24 കണ്ണുകൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഒരു ദൃശ്യ സംവിധാനമുണ്ട്. കണ്ടൽക്കാടുകളിലെ ചതുപ്പുനിലങ്ങളാണ് ഇവയുടെ പ്രധാന ആവാസ വ്യവസ്ഥ. ഇരതേടുമ്പോൾ മാർ​ഗതടസ്സമാകുന്ന വെള്ളത്തിനടിയിലെ മരങ്ങളുടെ വേരുകൾ ഇവ സമർത്ഥമായി ഒഴിവാക്കി കലങ്ങിയ വെള്ളത്തിലൂടെ പോലും സഞ്ചരിക്കാൻ ഇവക്ക് കഴിയും. പഠനത്തിന്റെയും സംവേദന ഉത്തേജനങ്ങളുടെയും സ്വഭാവങ്ങളുടെയും തമ്മിലുള്ള മാനസിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നത് വഴിയാണ് തടസ്സങ്ങൾ ഒഴിവാക്കുന്നതിന് കഴിവ് ലഭിക്കുന്നതെന്ന് പറയുന്നു. പഠനം നാഡീവ്യവസ്ഥയുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തുകൊണ്ടുവന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജർമ്മനിയിലെ കീൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ​ഗവേഷകൻ ജാൻ ബിലെക്കി അഭിപ്രായപ്പെട്ടു. 

ജെല്ലിഫിഷിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സമാനമായി നിർമിച്ച വൃത്താകൃതിയിലുള്ള ടാങ്ക് ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. ടാങ്കിൽ കണ്ടൽ വേരുകൾക്ക് സമാനമായ വസ്തുവിനെ ജെല്ലി ഫിഷ് വിജയകരമായി ഒഴിവാക്കി മുന്നേറി. തുടക്കത്തിൽ വേരുകളുമായി കൂട്ടിയിടിച്ചെങ്കിലും പരീക്ഷണം പുരോ​ഗമിക്കവെ, ജെല്ലിഫിഷ് ശ്രദ്ധേയമായ പുരോഗതി പ്രകടമാക്കി. ഒടുവിൽ വേരുകളുമായുള്ള കൂട്ടിയിടികൾ ഒഴിവാക്കുന്നതിൽ ജെല്ലി ഫിഷ് പൂർണമായി വിജയിച്ചു. ജെല്ലിഫിഷുകൾക്ക് അവരുടെ മുൻ അനുഭവങ്ങളിൽ നിന്ന് തലച്ചോറില്ലാതെ തന്നെ പ ഠിക്കാൻ കഴിയുമെന്നതിന് ശക്തമായ തെളിവുകൾ നൽകുന്നുവെന്നും ​ഗവേഷകർ പറയുന്നു .