Asianet News MalayalamAsianet News Malayalam

ചന്ദ്രന്റെ പ്രായം നമ്മൾ ഇതുവരെ കരുതിയതിനേക്കാൾ കൂടുതൽ; പുതിയ പഠനം പറയുന്നതിങ്ങനെ...

ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. എന്നാൽ കൂട്ടിയിടിയുടെ കൃത്യമായ സമയവും ചന്ദ്രന്റെ രൂപീകരണവും ഇന്നും ശാസ്ത്രലോകത്തിന്റെ അന്വേഷണ പരിധിക്കുള്ളിലാണ്.

Moon age more than 40 million years previously thought prm
Author
First Published Oct 24, 2023, 12:37 AM IST

വാഷിങ്ടൺ: ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രന് നിലവിൽ കരുതുന്നതിനേക്കാൾ പ്രായമുണ്ടെന്ന് വിദ​ഗ്ധർ. 1972-ൽ അപ്പോളോ 17ലെ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്ര ശിലകൾ പഠിച്ച ശേഷമാണ് ഇത്തരമൊരു ​നി​ഗമനത്തിലേക്ക് എത്തിയത്. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യൺ (446 കോടി) വർഷമാണെന്നാണ് പുതിയ കണ്ടെത്തൽ. നിലവിൽ വിശ്വസിക്കുന്നതിനേക്കാൾ നാല് കോടി വർഷം കൂടി പഴക്കമുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വർഷത്തിന് ശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നായിരുന്നു പുതിയ നി​ഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാൻ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമിയിലെ ജീവൻ വ്യത്യസ്തമായി കാണപ്പെടുമെന്നും നമ്മുടെ പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണെന്നും ചന്ദ്രന്റെ പ്രായം കൃത്യമായി മനസ്സിലാക്കുന്നത് വലിയ നേട്ടമാണെന്നും സർവകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ചതിൽ ഒരാളായ പ്രൊഫസർ ഫിലിപ്പ് ഹെക്ക് പറഞ്ഞു.

Read More... 500 ടണ്‍ ഭാരമുള്ള കപ്പലുകളെ 653 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് !

ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. എന്നാൽ കൂട്ടിയിടിയുടെ കൃത്യമായ സമയവും ചന്ദ്രന്റെ രൂപീകരണവും ഇന്നും ശാസ്ത്രലോകത്തിന്റെ അന്വേഷണ പരിധിക്കുള്ളിലാണ്. 1972-ൽ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ 'സിർക്കോൺ' എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്‌ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിർണയ പരീക്ഷണം നടത്തിയതെന്ന് യുകെയിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ജെനിക ഗ്രെയ്‌ർ പറഞ്ഞു. ആറ്റങ്ങളെ ലേസർ ഉപയോഗിച്ച് നീരാവിയാക്കി. തുടർന്ന് അവ എത്ര വേഗത്തിൽ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോ​ഗിച്ച് ശാസ്ത്രജ്ഞർ സാമ്പിളിന്റെ പ്രായം നിർണ്ണയിക്കുകയും ചെയ്തു. പഠനം ഒക്ടോബർ 20ന് ശാസ്ത്ര ജേണൽ ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ചു.

Follow Us:
Download App:
  • android
  • ios