10 മീറ്റർ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങൾ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്
കൂട്ടിയിടിച്ചിരുന്നെങ്കിൽ അവശിഷ്ടങ്ങൾ അതിവേഗതയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു. മണിക്കൂറിൽ 16093 കിമീ വേഗതയിലാണ് അവശിഷ്ടങ്ങൾ തെറിച്ചെത്തുക.
![Russia and US satellites reaches face to face, just escape from collide Russia and US satellites reaches face to face, just escape from collide](https://static-ai.asianetnews.com/images/01hvba6en2935znzv4gvj6ajve/satellite_363x203xt.jpg)
വാഷിങ്ടൺ: ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി 28നായിരുന്നു സംഭവം. പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപഗ്രഹമായ ടൈഡിനടുത്തേക്ക് എത്തി. രണ്ട് ഉപഗ്രഹങ്ങളും ഏകദേശം 10 മീറ്റർ മാത്രം അടുത്തെത്തി. രണ്ടിന്റെയും ദിശ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ കൂട്ടിയിടി സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഭാഗ്യവശാൽ കൂട്ടിയിടിച്ചില്ല. കൂട്ടിയിടിച്ചിരുന്നെങ്കിൽ വലിയ അപകടം നടക്കുമായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. കൂട്ടിയിടിച്ചിരുന്നെങ്കിൽ അവശിഷ്ടങ്ങൾ അതിവേഗതയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു. മണിക്കൂറിൽ 16093 കിമീ വേഗതയിലാണ് അവശിഷ്ടങ്ങൾ തെറിച്ചെത്തുക.
അതോടൊപ്പം മറ്റ് ഉപഗ്രഹങ്ങളിൽ അവശിഷ്ടം ഇടിക്കാനും സാധ്യതയുണ്ടായിരുന്നെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയ് പറഞ്ഞു. അമേരിക്കയിലെ കൊളറാഡോയിൽ നടന്ന സെമിനാറിലായിരുന്നു സംഭവങ്ങൾ പറഞ്ഞത്. ഭൂമിക്ക് ചുറ്റം ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളെ നിയന്ത്രിക്കാനും അവയുടെ ഭ്രമണപഥം ശുചീകരിക്കാനുമുള്ള പദ്ധതിയും നാസ അവതരിപ്പിച്ചു. പതിനായിരത്തിലേറെ ഉപഗ്രഹങ്ങളാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. 2019ന് ശേഷമാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായത്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ മറ്റുള്ളവക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.