സൂര്യന്‍റെ കൊറോണയുടെ ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ പുറത്ത്, പ്ലാസ്‍മ പ്രവാഹങ്ങളും കൊറോണൽ മഴത്തുള്ളികളും ദൃശ്യം

കാലിഫോര്‍ണിയ: ജ്യോതിശാസ്ത്രജ്ഞർ സൂര്യന്‍റെ അതീവ ചൂടേറിയ പുറം അന്തരീക്ഷമായ കൊറോണയുടെ ഏറ്റവും വിശദമായ കാഴ്ചകൾ പകർത്തി. അമ്പരപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. സൗരജ്യോതിശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായ നേട്ടമാണിത്. വിചിത്രവും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ പ്ലാസ്മ സവിശേഷതകൾ ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഗവേഷകർ പകർത്തിയ ഈ ചിത്രങ്ങളിൽ സൂര്യനിൽ അതിലോലമായ മഴത്തുള്ളികൾ പോലെയും പാമ്പിനെപ്പോലെ പുളഞ്ഞും പായുന്ന അതിവേഗ പ്ലാസ്‍മ പ്രവാഹത്തിന്‍റെ അമ്പരപ്പിക്കുന്ന കാഴ്ചകൾ ഉൾപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാലിഫോർണിയയിലെ ഗൂഡ് സോളാർ ടെലിസ്കോപ്പിൽ (GST) സ്ഥാപിച്ചിരിക്കുന്ന കോന എന്ന കട്ടിംഗ്-എഡ്‍ജ് അഡാപ്റ്റീവ് ഒപ്റ്റിക്സ് സിസ്റ്റം ഉപയോഗിച്ച് പകർത്തിയതാണ് പുതിയ ദൃശ്യങ്ങൾ. ഈ ചിത്രങ്ങൾ ഭൂമിയുടെ പ്രക്ഷുബ്‍ധമായ അന്തരീക്ഷത്താൽ വളരെക്കാലമായി മറഞ്ഞിരിക്കുന്ന പ്രതിഭാസങ്ങളുടെ സമാനതകളില്ലാത്ത വ്യക്തത നൽകുന്നു. ഹൈഡ്രജൻ-ആൽഫ പ്രകാശത്തെ പ്രതിനിധീകരിക്കുന്ന നിറമുള്ള ചിത്രങ്ങൾ, തണുത്ത പ്ലാസ്‍മ സൂര്യന്‍റെ കാന്തികക്ഷേത്രങ്ങളെ ആകർഷകമായ ലൂപ്പുകളിലും ആർക്കുകളിലും പടരുന്നത് കാണിക്കുന്നു.

NJIT-യുടെ സെന്‍റർ ഫോർ സോളാർ-ടെറസ്ട്രിയൽ റിസർച്ചിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, അഡാപ്റ്റീവ് ഒപ്റ്റിക്സ് 1.6 മീറ്റർ ദൂരദർശിനിയെ റെസല്യൂഷൻ പരിധിയായ 63 കിലോമീറ്ററിൽ എത്താൻ അനുവദിക്കുന്നു. കണ്ടെത്തലുകളിൽ കൊറോണൽ മഴയുടെ ഏറ്റവും കൃത്യതയാർന്ന കാഴ്ചയാണ് പ്രധാനപ്പെട്ടത്. വെറും 20 കിലോമീറ്റർ വീതിയുള്ള കാന്തികക്ഷേത്രരേഖകളിലൂടെ സൗരോർജ്ജത്തിലേക്ക് വീഴുന്ന പ്ലാസ്‍മയുടെ ഇടുങ്ങിയ ഫിലമെന്‍റുകൾ കാണാം. ഭൂമിയുടെ മഴയിൽ നിന്ന് വ്യത്യസ്‍തമായി, സൂര്യന്‍റെ കാന്തികതയ്ക്ക് പ്രതികരണമായി ഈ പ്ലാസ്‍മ ത്രെഡുകൾ ആർക്ക് ആൻഡ് ലൂപ്പ് ചെയ്യുന്നു. അതിവേഗം ചലിക്കുന്ന 'പ്ലാസ്മോയിഡ്' നിരീക്ഷണമാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ. സെക്കൻഡിൽ ഏകദേശം 100 കിലോമീറ്റർ വേഗതയിലാണ് കൊറോണയിലൂടെ പ്ലാസ്‍മയുടെ ഈ പ്രവാഹം.

സൂര്യന്‍റെ ഉപരിതലത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന പ്ലാസ്‍മ ലൂപ്പുകൾ, കാന്തിക പിരിമുറുക്കത്തിൽ വളയുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള ദ്രുതഗതിയിലുള്ള ചലനങ്ങളും ഈ ദൃശ്യങ്ങളിൽ പകർത്തിയിട്ടുണ്ട്. ബഹിരാകാശ കാലാവസ്ഥയുടെ പ്രധാന ചാലകങ്ങളായ കൊറോണൽ മാസ് എജക്ഷനുകൾക്കും സൗരജ്വാലകൾക്കും പിന്നിലെ സംവിധാനങ്ങളെ ഇത്തരം നിരീക്ഷണങ്ങൾ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സ്പൈക്കുളുകൾ എന്നറിയപ്പെടുന്ന ഹ്രസ്വകാല പ്ലാസ്‍മ ജെറ്റുകൾ കാരണം സൂര്യന്‍റെ ഉപരിതലം മൃദുവായി കാണപ്പെടുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പക്ഷേ അവയുടെ ഉത്ഭവം ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഗവേഷക സംഘത്തിന്‍റെ കണ്ടെത്തലുകൾ മെയ് 27 ചൊവ്വാഴ്ച നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. സൗര ജ്യോതിശാസ്ത്രത്തിലെ ഒരു പുതിയ യുഗത്തിന്‍റെ തുടക്കം ഇത് അടയാളപ്പെടുത്തുന്നു എന്ന് ഗവേഷകനായ ഫിലിപ്പ് ഗൂഡ് പറഞ്ഞു. ഹവായിയിലെ ഡാനിയൽ കെ ഇനോയി സോളാർ ടെലിസ്കോപ്പ് പോലുള്ള വലിയ ഉപകരണങ്ങളിൽ സമാനമായ സാങ്കേതികവിദ്യ നടപ്പിലാക്കാനാകുമെന്ന് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം