Asianet News MalayalamAsianet News Malayalam

മോദിയുടെ ശോഭ മങ്ങിയാൽ ബദൽ ഈ നേതാവ് ?

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും നിതിൻ ഗഡ്‌കരിയുടെ ജനപ്രീതി അധികരിപ്പിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ മാധ്യമങ്ങളിൽ നിറയുകയാണ്.  തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭയായിപ്പോലും  എൻ ഡി എ യ്ക്ക് ഭരണം കിട്ടിയാൽ അതിന്റെ ചുക്കാൻ പിടിക്കാൻ പോവുന്നത് മോദിക്കുപകരം ഗഡ്‌കരിയാവും എന്ന് അവർ പറയുന്നുണ്ട്.

If Modi Effect fades, will this leader be the replacement ?
Author
Trivandrum, First Published Mar 29, 2019, 7:02 PM IST

നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ ഡി എ ഗവൺമെന്റിൽ സുപ്രധാന വകുപ്പുകൾ പലതും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മുൻ ബിജെപി ദേശീയ പ്രസിഡന്റ് കൂടിയായ നിതിൻ  ഗഡ്‌കരി.  കേന്ദ്ര മന്ത്രിയാവും മുമ്പ് അദ്ദേഹം മഹാരാഷ്ട്രാ സർക്കാരിൽ പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും നിതിൻ ഗഡ്‌കരിയുടെ ജനപ്രീതി അധികരിപ്പിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ മാധ്യമങ്ങളിൽ നിറയുകയാണ്. കഴിഞ്ഞ ഒരു വർഷമായി രംഗത്തുള്ള ഇത്തരത്തിലുള്ള പ്രചാരങ്ങൾക്ക് തെരഞ്ഞെടുപ്പടുക്കുന്തോറും ആക്കം കൂടി വരികയാണ്. 

ബിജെപിയ്ക്കകത്തുതന്നെയുള്ള മോദി വിമര്ശകരാണ് ബോധപൂർവമുള്ള ഈയൊരു ആഖ്യാനത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ബിജെപിയുടെ പല തീരുമാനങ്ങളെയും സ്വാധീനിക്കുന്ന ആർ എസ് എസിന് ഇപ്പോൾ മോദിയേക്കാൾ പഥ്യം ഗഡ്‌കരിയെയാണ് എന്ന് ഈ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭയായിപ്പോലും  എൻ ഡി എ യ്ക്ക് ഭരണം കിട്ടിയാൽ അതിന്റെ ചുക്കാൻ പിടിക്കാൻ പോവുന്നത് മോദിക്കുപകരം ഗഡ്‌കരിയാവും എന്ന് അവർ പറയുന്നുണ്ട്. 

 

ഇങ്ങനെ ഒരു പ്രചാരണം നടക്കുമ്പോൾ, എരിതീയിൽ എണ്ണ പകരുന്ന രീതിയിലാണ് ഗഡ്‌കരിയുടെ ഈയിടെയുള്ള ചില പ്രസ്താവനകൾ പോലും. ഈ പ്രസ്താവനകളുടെ വരികൾക്കിടയിലൂടെ വായിച്ചാൽ, നേരിയ ഒരു മോദി വിമർശമില്ലേ എന്ന് സംശയിക്കാവുന്നതാണ്. ജനുവരി 27 -ന് മുംബൈയിൽ വെച്ച് ഗഡ്‌കരിയുടെ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു. " വലിയ സ്വപ്‌നങ്ങൾ കാണിച്ചുകൊടുക്കുന്ന നേതാക്കളെ വോട്ടർമാർക്ക് ഇഷ്ടമാണ്. അവർക്ക് ജനം വോട്ട് വാരിക്കോരി കൊടുക്കും. പക്ഷേ, ഭരണത്തിലേറിക്കഴിഞ്ഞ് ഈ സ്വപ്നങ്ങളൊക്കെ യാഥാർഥ്യമാവാതെ പോയാൽ, ഇതേ വോട്ടർമാർ തന്നെ അവരെ വലിച്ച് താഴെയിട്ട്, ചവിട്ടിയരയ്ക്കും.. അതുകൊണ്ട്, യാഥാർത്ഥ്യമാക്കാൻ കഴിയാത്ത സ്വപ്‌നങ്ങൾ ആരും വോട്ടർമാരെ കാണിക്കരുത്.. "

രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷത്തെ വിചക്ഷണരും ഈ പ്രസ്താവനയിൽ കണ്ടെത്തിയത് മോദിയ്ക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും എതിരെയുള്ളപരോക്ഷമായ വിമര്ശത്തിന്റെ മുൾമുനകളാണ്. ബിജെപിയുടെ ചില പരിഷ്കാരങ്ങളെങ്കിലും ജനങ്ങൾക്ക് താത്കാലികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും, ദീർഘകാലത്തേക്ക് അവകൊണ്ടുണ്ടാവും എന്ന് ബിജെപി അവകാശപ്പെട്ടിരുന്ന പല നേട്ടങ്ങളും ഇതുവരെയും ജനങ്ങൾക്ക് ബോധ്യപ്പെടാതിരുന്നിട്ടുള്ളതും കൂട്ടിവായിച്ചാൽ, ഇങ്ങനെയൊരു വായന പൂർണമായും തെറ്റാണെന്നു പറയാനാവില്ല. 

അങ്ങനെയുള്ള ആരോപണങ്ങളെയൊക്കെ നിഷേധിക്കാനും മാത്രം വളച്ചുകെട്ടിയാണ് ഗഡ്‌കരി തന്റെ പ്രസ്താവനകൾ ഒക്കെയും നടത്താറുള്ളത്. ഉദാഹരണത്തിന്, കഴിഞ്ഞ ഡിസംബറിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തോറ്റമ്പിയപ്പോൾ അദ്ദേഹം ഒരു പ്രസ്താവന നടത്തി, " ഭരണത്തിലെ പരാജയങ്ങളെയും, തെരഞ്ഞെടുപ്പിലെ തോൽവികളെയും  സമ്മതിക്കാനും ഉത്തരവാദിത്തമേറ്റെടുക്കാനും നേതൃത്വത്തിന് കഴിയണം.. "അപ്പോഴും അത് മോദി/ഷാ ടീമിനുള്ള കുത്താണ് ഈ പ്രസ്താവനയെന്ന് പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. എന്നാൽ അന്നും, തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞു.

വല്ലാത്ത ഒരു ടൈമിങ്ങ് ആയിരിക്കും  ഗഡ്‌കരിയുടെ പ്രസ്താവനകൾക്ക്.  ബിജെപി തെരഞ്ഞെടുപ്പിനോടടുത്തുകൊണ്ടിരിക്കുന്ന  ഈ വേളയിൽ ഒരു പക്ഷേ,  തങ്ങളുടെ നേതാവിന് നേതൃപദവിയിലേക്ക് കയറിയിരിക്കാനുളള ഒരു സാഹചര്യം സൃഷ്ടിക്കുകയാവും ഗഡ്‌കരിയുടെ ക്യാമ്പ്  ചെയ്തുകൊണ്ടിരിക്കുന്നത്.  കൂട്ടുകക്ഷി ഭരണമാണ് കേന്ദ്രത്തിൽ വരുന്നതെങ്കിൽപ്പോലും ഗഡ്‌കരിയുടെ നേതൃത്വത്തിൽ ഒരു  മന്ത്രിസഭ കേന്ദ്രത്തിൽ സാധ്യമായേക്കാം എന്ന ശുഭ പ്രതീക്ഷ അവരിലുണ്ട്. 

നിതിൻ ഗഡ്‌കരയുടെ കർമ്മകുശലത വിളംബരം ചെയ്യുന്ന, വളരെ സ്വാഭാവികമെന്നു തോന്നിക്കുന്ന വിധത്തിലുള്ള വീഡിയോ, ലേഖന രൂപത്തിലുള്ള സ്റ്റോറുകൾ വളരെ സമർത്ഥമായി മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്ലാന്റ് ചെയ്യപ്പെടുകയാണ് ഇന്ന്. ഗഡ്‌കരി കൈകാര്യം ചെയ്യുന്ന  റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ്ങ്, ജല, നദീ  വികസന,ഗംഗാ പുനരുജ്ജീവന വകുപ്പുകളിൽ നടപ്പിലാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളുടെയും, മഹാരാഷ്ട്രാ സർക്കാരിലെ അദ്ദേഹത്തിന്റെ ഭരണകാലത്ത് പൊതുമരാമത്തുവകുപ്പിൽ നടന്നിട്ടുള്ള 'മുംബൈ-പൂനെ' എക്സ്പ്രസ് ഹൈവേ പോലുള്ള ഡ്രീം പ്രോജക്ടുകളുടെ സചിത്ര വർണ്ണങ്ങളും ഒക്കെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ പ്രൊഫഷണലായി വന്നു നിറയുന്നുണ്ട്. 

2014 -ലെ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ 'മോദി എഫക്ട്' കൊണ്ടാണ് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതെങ്കിൽ ഈ തെരഞ്ഞെടുപ്പിന് മോദി മാഹാത്മ്യത്തെ  കവച്ചു നിൽക്കുന്നത് ഗഡ്‌കരി ഗാഥകളാണ്. പോരാത്തതിന് ആർഎസ്എസിന് പ്രിയം നാഗ്ഗപൂർ സ്വദേശിയായ നിതിൻ ഗഡ്‌കരിയെയാണ് എന്നമട്ടിലുള്ള പ്രചാരണങ്ങളും സജീവമാണ്. മഹാരാഷ്ട്രയിൽ എതിർപാർട്ടികളായ എൻസിപി, ശിവസേന തുടങ്ങിയവയ്ക്കും ഏറെ പ്രിയങ്കരനാണ് ഗഡ്‌കരി.  എന്തായാലും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ പ്രബലനാവുക നരേന്ദ്ര മോദിയോ നിതിൻ ഗഡ്‌കരിയോ എന്നത് തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും. അതൊക്കെ കാത്തിരുന്ന് കാണുക മാത്രമേ നിവൃത്തിയുള്ളൂ. 

Follow Us:
Download App:
  • android
  • ios