മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന മാമുക്കോയ സിനിമയ്ക്ക് പുറമേ പൊതുവേദികളിലും നിറ സാന്നിധ്യമായിരുന്നു.

കോഴിക്കോട്: നാല് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിലെ നിറ സാന്നിധ്യമായ മാമുക്കോയ വിടപഞ്ഞിരിക്കുകയാണ്. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. 

മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന മാമുക്കോയ സിനിമയ്ക്ക് പുറമേ പൊതുവേദികളിലും നിറ സാന്നിധ്യമായിരുന്നു. തനിക്ക് ഏറ്റവും തൃപ്തിതന്ന സിനിമകളെക്കുറിച്ച് മാമുക്കോയ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാറുമായി 2013ല്‍ നടത്തിയ സംഭാഷണത്തിലാണ് മാമുക്കോയ ഇത് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍റെക്കോഡ് പരിപാടിയിലായിരുന്നു ഇത്. 

ഏറ്റവും തൃപ്തി തന്ന അഞ്ച് കഥാപാത്രങ്ങളുടെ പേര് ഏതൊക്കെ എന്നാണ് ടിഎന്‍ജിയുടെ ചോദ്യം. മാമുക്കോയ അതിന് നല്‍കുന്ന മറുപടി ഇങ്ങനെയാണ്. "ഒന്ന് പെരുമഴക്കാലം പിന്നെ സുവീരന്‍ ചെയ്ത ബ്യാരി എന്ന സിനിമ, പിന്നെ സത്യന്‍ അന്തിക്കാടിന്‍റെ എല്ലാപടങ്ങളും അതില്‍ അഞ്ചെണ്ണം എടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാകും. പിന്നെ ജയരാജിന്‍റെ ആദ്യത്തെ പടം ഉണ്ട് വിദ്യാരംഭം. കമലിന്‍റെ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഗസല്‍.. ഇങ്ങനെ മനസില്‍ എടുത്ത് സൂക്ഷിക്കാന്‍ പറ്റുന്ന പടങ്ങള്‍ ഏറെയുണ്ട്"

YouTube video player

ഇതേ അഭിമുഖത്തില്‍ സിനിമ എന്ന കല മാമുക്കോയയോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യത്തിന് നൂറു ശതമാനം നീതി പുലര്‍ത്തിയെന്നാണ് മാമുക്കോയ മറുപടി പറഞ്ഞത്. മലയാളി സമൂഹം എന്നെ സ്നേഹിക്കുന്നത് ഞാന്‍ സമൂഹത്തെ സ്നേഹിക്കുന്നതുകൊണ്ടാണെന്ന് മാമുക്കോയ പറയുന്നുണ്ട്.

രാഷ്ട്രീയം പറഞ്ഞ സിനിമാക്കാരൻ, 'പൊതുവാൾജി'യിൽ നിന്ന് വ്യത്യസ്തനായ മാമുക്കോയ

ബഷീര്‍ വാങ്ങിനല്‍കിയ വേഷം, 1000 രൂപ പ്രതിഫലം; മാമുക്കോയ എന്ന നടന്‍റെ ഉദയം