പണം വരാൻ തുടങ്ങിയപ്പോൾ അച്ഛന് തന്നോട് പ്രിയം തോന്നിയെന്നും രവി കിഷൻ പറയുന്നു.
സിനിമയിൽ എത്തുക എന്നത് ഭൂരിഭാഗം കലാകാരന്മാരുടെയും സ്വപ്നമാണ്. അതിലേക്ക് എത്തിപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യവുമാണ്. അത്തരത്തിൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വെള്ളിത്തിരയിൽ എത്തി മിന്നും താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ രവി കിഷൻ. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് തന്റേതായ സ്ഥാനം ഉറപ്പിച്ച രവി കിഷൻ, തന്റെ പിതാവിൽ നിന്നും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന വേദനനാജനകമായ കാര്യങ്ങൾ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.
താൻ എല്ലാം നേടിയെങ്കിലും അച്ഛനിൽ നിന്നുള്ള സ്നേഹം കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുള്ള ആളായിരുന്നുവെന്നും എന്നാൽ അതിന് ഭാഗ്യം ഉണ്ടായിരുന്നില്ലെന്നും രവി കിഷൻ പറയുന്നു. അച്ഛന്റെ ക്രൂര മർദ്ദനം കാരണം തന്റെ അമ്മയ്ക്ക് തന്നോട് നാട് വിടണമെന്ന് പറയേണ്ടി വന്ന അവസ്ഥ വന്നുവെന്നും രവി ഓർത്തെടുക്കുന്നു. രാജ് ഷാമാനിയുമായുള്ള പോഡ്‌കാസ്റ്റിൽ ആയിരുന്നു രവി കിഷന്റെ തുറന്നു പറച്ചിൽ.
"ഞാൻ സ്നേഹിക്കപ്പെടാൻ അർഹനാണെന്ന് അച്ഛന് മുന്നിൽ തെളിയിക്കേണ്ട അവസ്ഥയായിരുന്നു. അതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഒരു പ്രയോജനവും കഴിവും ഇല്ലാത്തവനാണ് ഞാനെന്ന് അദ്ദേഹം കരുതി. അങ്ങനെയല്ല എന്ന് തെളിയിക്കാൻ ഞാനും ആഗ്രഹിച്ചു. എന്റെ അച്ഛൻ ഒരു പൂജാരിയായിരുന്നു. ബുദ്ധിമാനായ ബ്രഹ്മണൻ. എല്ലാ ദിവസവും അച്ഛൻ എന്നെ തല്ലുമായിരുന്നു. എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. എന്നെ ലാളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം തല്ലുന്നതാണ് എന്നോടുള്ള അച്ഛന്റെ സ്നേഹമെന്ന് ഞാൻ കരുതി", എന്ന് രവി കിഷൻ പറഞ്ഞു.
"കുട്ടിക്കാലത്ത് ഞാൻ ഗ്രാമീണ നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. അതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. ഞാൻ കൃഷി ചെയ്യാനും പാല് വിൽക്കാനും ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഒരു ദിവസം അച്ഛൻ എന്നെ അതി ക്രൂരമായി മർദ്ദിച്ചു. അതെന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. അന്നെനിക്ക് അമ്മ 500 രൂപ തന്നിട്ട്, "നീ എങ്ങോട്ടേലും പോയ്ക്കോ. ഇല്ലെങ്കിൽ അച്ഛൻ നിന്നെ കൊല്ലും" എന്ന് പറഞ്ഞു", എന്നും രവി കിഷൻ ഓർക്കുന്നു.
ഒടുവിൽ മുംബൈയിലെത്തിയ രവി പതിയെ ബോളിവുഡിലെത്തി. എന്നാൽ അവിടെ രവിയ്ക്ക് പ്രതിസന്ധികൾ ഏറെയായിരുന്നു. അവയെല്ലാം തരണം ചെയ്ത് ഒടുവിൽ മികച്ച നടനായി കിഷൻ മാറി. പണം വരാൻ തുടങ്ങിയപ്പോൾ അച്ഛന് തന്നോട് പ്രിയം തോന്നിയെന്നും രവി കിഷൻ പറയുന്നു. 'എന്നോട് ക്ഷമിക്കൂ, നിന്നെ ഞാൻ ഒരുപാടു തെറ്റിദ്ധരിച്ചു' എന്ന് ഒരുദിവസം അച്ഛൻ കരഞ്ഞു പറഞ്ഞെന്നും നടൻ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.



