'അതേ ഞാൻ സാക്ഷിയാണ്' എന്ന് മമിത ബൈജു; അനിയത്തിക്കുട്ടിക്ക് നന്ദി പറഞ്ഞ് ഉണ്ണിക്കണ്ണൻ

Synopsis
വിജയിയെ കണ്ടെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞത് സത്യമാണെന്നും മമിത ബൈജു.
സിനിമാ താരങ്ങളോടുള്ള ആരാധനയിലൂടെ ശ്രദ്ധനേടുന്ന ചില ആളുകളുണ്ട്. അത്തരത്തിലൊരാളാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. ദളപതി വിജയിയാണ് ഇയാളുടെ പ്രിയ നടൻ. വിജയിയെ കാണാനായി നടന്ന് ചെന്നൈയിൽ എത്തിയ ഉണ്ണിക്കണ്ണന്റെ വീഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒടുവിൽ പോയ കാര്യം സാധിച്ചെടുക്കുകയും ചെയ്തിരുന്നു ഇയാൾ. എന്നാൽ വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോകളൊന്നും വരാത്തത് കാരണം ഉണ്ണിക്കണ്ണൻ കള്ളം പറഞ്ഞതാണെന്ന തരത്തിൽ നിരവധി വിമർശനങ്ങളും നടന്നു. ഈ അവസരത്തിൽ താൻ സാക്ഷി ആയിരുന്നുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മമിത ബൈജു.
ഉണ്ണിക്കണ്ണൻ തന്നെയാണ് മമിതയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഉണ്ണിക്കണ്ണൻ സത്യമാണ് പറഞ്ഞതെന്നും വിജയിയെ കാണുമ്പോൾ താനും അവിടെ ഉണ്ടായിരുന്നുവെന്നും മമിത കുറിച്ചിരിക്കുന്നു. "ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങൾ വേദനിപ്പിച്ചു. അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണൻ നുണ പറയില്ല. ഞാൻ കാണാൻ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്", എന്നാണ് ഉണ്ണിക്കണ്ണൻ പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ഉണ്ണിക്കണ്ണൻ, വിജയിയെ കണ്ടെന്ന് വെറുതെയാണ് പറഞ്ഞതെന്ന് ആരോപിച്ച് നേരത്തെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു. പിന്നാലെ പ്രതികരണവുമായി ഇയാൾ രംഗത്ത് എത്തി. "ഞാൻ ഒരിക്കലും കള്ളം പറയില്ല. വിജയ് അണ്ണനെ ഞാൻ കണ്ടു. അത് സത്യമായ കാര്യമാണ്. മമിത ബൈജു ഉൾപ്പടെയുള്ളവർ അവിടെ ഉണ്ടായിരുന്നു", എന്നെല്ലാം ആയിരുന്നു അന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞത്. ആരും അവനെ കുറ്റപ്പെടുത്തേണ്ടെന്നും അവന്‍ വിജയിയെ കണ്ടത് വാസതവമാണെന്നും ഉണ്ണിക്കണ്ണന്‍റെ അമ്മയും പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..