അദിവി ശേഷ് നായകനായ 'ഡെക്കോയിട്ട്' എന്ന ചിത്രത്തിൽ നിന്ന് ശ്രുതി ഹാസൻ പിൻമാറിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നു. .
ഹൈദരാബാദ്: മൃണാൽ താക്കൂർ, അദിവി ശേഷ്, അനുരാഗ് കശ്യപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഡെക്കോയിട്ട്' എന്ന ചിത്രത്തിന്‍റെ ടീസര്‍ അടക്കം പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യ നായികയായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. ശ്രുതിയെ വച്ച് ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററുകളും ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ശ്രുതി മാറി മൃണാൽ താക്കൂർ നായികയാകുന്നതാണ് കണ്ടത്.
ശ്രുതി ഹാസന്‍ നായകന്‍ അദിവി ശേഷിന്‍റെ അമിത ഇടപെടല്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്ന് ചില ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ തെറ്റാണെന്നാണ് അദിവി ശേഷ് പുതിയൊരു അഭിമുഖത്തില്‍ പറയുന്നത്. വലിയ വിവാദമൊന്നും ഉണ്ടാക്കേണ്ട വിഷയം അല്ലെന്നും ആ ചിത്രത്തില്‍ നിന്നുള്ള ശ്രുതിയുടെ പിന്‍മാറ്റം സുഗമമായിരുന്നു എന്നാണ് നായകന്‍ പറയുന്നത്.
“ശ്രുതി ഹാസന്‍റെ ഞങ്ങളുടെ ചിത്രത്തിലെ ഷെഡ്യൂളും അവര്‍ അഭിനയിക്കുന്ന ‘കൂലി’ എന്ന ചിത്രവുമായി ഉണ്ടായ ക്ലാഷുകള്‍ ഞങ്ങളുടെ ഷൂട്ടിനെ ബാധിച്ചതാണ് അവർ പിന്മാറാൻ കാരണം. ഇതിൽ യാതൊരു വലിയ വിവാദവും ഉണ്ടായിട്ടില്ല" അദിവി ശേഷ് പറഞ്ഞു.
വരുന്ന ഡിസംബര്‍ 25ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ ഷാനിൽ ഡിയോയുടെ ആദ്യ സംവിധാന സംരംഭമാണ് 'ഡെക്കോയിട്ട്' .പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുനിൽ, സെയ്ൻ മേരി ഖാൻ, കാമാക്ഷി ഭാസ്കർള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്‍റെ രചനയില്‍ അദിവി ശേഷും പങ്കാളിയാണ്. ഭീംസ് സെസിറോളിയോയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. എസ്.എസ്. ക്രിയേഷൻസും സുനിൽ നാരംഗ് പ്രൊഡക്ഷനുമാണ് നിര്‍മ്മാതാക്കള്‍.


