ജഗതി ശ്രീകുമാര്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പമാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും വരന്‍ ശ്രേയസിനെയും ആശീര്‍വദിക്കാന്‍ എത്തിയത്

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞ ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് നടന്നത്. തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും വിവാഹ റിസപ്ഷനുകള്‍ നടന്നിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കള്‍ക്കും രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള വിവാഹ റിസപ്ഷന്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതില്‍ നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. ഇതില്‍ ശ്രദ്ധേയനായ ഒരു അതിഥിയായിരുന്നു നടന്‍ ജഗതി ശ്രീകുമാര്‍.

വാഹനാപകടത്തിന് ശേഷം പൊതുവേദികളില്‍ വളരെ അപൂര്‍വ്വമായി എത്താറുള്ള ജഗതി ശ്രീകുമാര്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പമാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും വരന്‍ ശ്രേയസിനെയും ആശീര്‍വദിക്കാന്‍ എത്തിയത്. വധു വരന്മാര്‍ക്കൊപ്പം വേദിയില്‍ അല്‍പ്പനേരം ചിലവഴിച്ച ശേഷമാണ് ജഗതി മടങ്ങിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അതേ സമയം വിവാഹം വലിയ ആഘോഷമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഭാഗ്യ രംഗത്ത് എത്തി. വിവാഹം ഇത്രയും വലിയ സ്കെയിലിൽ പോകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. കുറച്ചധികം ആൾക്കാർ ആയിപ്പോയി അതിന്റെ ബഹളവും തിരക്കുമൊക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദി എന്നാണ് ഭാ​ഗ്യ പറഞ്ഞത്. ശ്രേയസും നന്ദി അറിയിച്ചു.

YouTube video player

അതേ സമയം കൊച്ചിയിലെ വിവാഹ റിസപ്ഷന് മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ പങ്കെടുക്കാൻ എത്തിച്ചേർന്നു. 

ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദനം; ഷക്കീലയ്ക്കെതിരെയും പരാതി, അടി കിട്ടിയ അഭിഭാഷക ആശുപത്രിയില്‍

എന്നാല്‍ ഈ വിവാഹത്തെ ചുറ്റിപ്പറ്റി ഏറെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭാഗ്യയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ആഭരണത്തിന്‍റെ ഉറവിടം അടക്കം ചോദ്യം ചെയ്ത് ചില പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സുരേഷ് ഗോപി. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും. ജിഎസ്ടി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത് എന്നും സുരേഷ് ഗോപി പറയുന്നു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. 

"സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ അതിന്‍റെ ഓരോ ഭാഗവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും നല്‍കി എല്ലാം ബില്ലും കൃത്യമായി അടച്ചു വാങ്ങിയതാണ് അവ. അതിന്‍റെ ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത്തരം പ്രചരണങ്ങള്‍ നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ല" - സുരേഷ് ഗോപിയുടെ പോസ്റ്റ് പറയുന്നു. 

'ഇത് ലെഗസിയല്ല, നെപ്പോട്ടിസം': വിമര്‍ശന കമന്‍റിന് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്