മാനസികമായി പീഡിപ്പിച്ചു, അവരെ ഒരിക്കലും വിവാഹം കഴിക്കില്ല; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം
സനവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ അവർ തന്നെ മാനസികമായി പീഡിപ്പിച്ചതിനാൽ ഇനി ഒരിക്കലും അവരെ വിവാഹം കഴിക്കില്ലെന്നും തർഷൻ മാധ്യമങ്ങളെ അറിയിച്ചു.
ചെന്നൈ: വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തെന്നാരോപിച്ച് നടി സനം ഷെട്ടി കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷൻ ത്യാഗരാജനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു. സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തർഷൻ.
സനവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ അവർ തന്നെ മാനസികമായി പീഡിപ്പിച്ചതിനാൽ ഇനി ഒരിക്കലും അവരെ വിവാഹം കഴിക്കില്ലെന്നും തർഷൻ മാധ്യമങ്ങളെ അറിയിച്ചു. തന്റെ മാതാപിതാക്കളുടെ അറിവോട് കൂടെ ആയിരുന്നില്ല വിവാഹനിശ്ചയം നടന്നിരുന്നത്. സനത്തിന്റെ മാതാപിതാക്കള്‍ മാത്രമായിരുന്നു സാക്ഷികള്‍. തന്റെ സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് വിവരം മറിച്ചു വച്ചതെന്നും തർഷൻ പറഞ്ഞു.
2016ലാണ് സിനിമാ ഇൻഡസ്ട്രിയിൽ എത്തുന്നത്. ആദ്യമൊക്കെ ഓഡിഷന് പോയി ചെറിയ റോളുകൾ ചെയ്യുമായിരുന്നു. 2017ൽ ഒരു പരസ്യത്തിന്റെ ഷൂട്ടിനിടെയാണ് സനം ഷെട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്കിലൂടെ ചാറ്റ് തുടങ്ങുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. അന്ന് സനത്തിന് ഒരുപ്രണയമുണ്ടായിരുന്നു. അത് ബ്രേക്ക്അപ്പ് ആയതിന് പിന്നാലെ 2018ൽ താനും സനം ഷെട്ടിയും തമ്മിൽ പ്രണയത്തിലായി. പക്ഷെ സിനിമയില്‍ അവസരം നഷ്ടമാകുമെന്ന് കരുതി പ്രണയബന്ധം മറ്റാരോടും പറയരുതെന്ന് സനം തന്നോട് ആവശ്യപ്പെട്ടിരുന്നു. അത് നല്ലതാണെന്ന് തനിക്കും തോന്നി. അതിനാൽ പ്രണയവിവരം ആരോടും പറഞ്ഞിരുന്നില്ലെന്നും തർഷൻ കൂട്ടിച്ചേർത്തു.
Read More: 'വിവാഹനിശ്ചയം കഴിഞ്ഞ ശേഷം വഞ്ചിച്ചു'; ബിഗ് ബോസ് താരത്തിനെതിരെ പരാതിയുമായി നടി
ബിഗ് ബോസ് മത്സരത്തിൽ തനിക്കും സനയ്ക്കും അവസരം ലഭിച്ചിരുന്നു. ആ സമയത്താണ് ഞങ്ങളുടെ വിവാഹനിശ്ചയം കഴിയുന്നത്. പക്ഷേ എന്നെ വീണ്ടും ബിഗ് ബോസിലേയ്ക്കു വിളിക്കുകയും സനത്തെ പുറത്താക്കുകയും ചെയ്തു. ബിഗ് ബോസിൽ പോകുന്നതു വരെ ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഞാൻ പുറത്തുവന്നതോടെ കാര്യങ്ങൾ തകിടം മറിയാൻ തുടങ്ങി. പരിപാടിയിൽ പങ്കെടുത്ത വനിതാ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ സനം സമ്മതിക്കുമായിരുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കിയില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. ഇതിനിടെ സഹോദരിയുടെ വിവാഹത്തിന് ശേഷം ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നു.
നികുതിയുമായി ബന്ധപ്പെട്ട് മൂന്നര ലക്ഷം രൂപ തന്ന് സനം തന്നെ സഹായിച്ചിരുന്നു. ബിഗ് ബോസിൽ പങ്കെടുത്തതിൽനിന്ന് ലഭിച്ച പ്രതിഫലത്തിൽ നിന്നും ആ പൈസ അവർക്ക് തിരികെ നൽകിയിട്ടുണ്ട്. ഇനി വിവാഹനിശ്ചയത്തിന് ചെലവാക്കിയ രണ്ടര ലക്ഷം രൂപ ഞാൻ സനത്തിന് നൽകാനുണ്ട്, തർഷൻ പറഞ്ഞു. എന്നാല്‍, വാസ്തവ വിരുദ്ധമായാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സനം ആരോപിച്ചത്. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും തന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. ഇനി താൻ അവരെ വിവാഹം ചെയ്യില്ലെന്നും തർഷൻ വ്യക്തമാക്കി.
2019 മെയ് 12ലായിരുന്നു തർഷനും സനം ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത് എന്നായിരുന്നു സനം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. 2019 ജൂൺ 10നായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ബിഗ് ബോസിന്റെ മൂന്നാം സീസണിൽ പങ്കെടുക്കാനുള്ള അവസരം തർഷനെ തേടിയെത്തിയത്. ബിഗ് ബോസ് മത്സരത്തിൽനിന്ന് പുറത്തായതോടെ തർഷൻ തന്നെ അവഗണിക്കാനും തുടങ്ങുകയായിരുന്നു. തന്നെ വിവാഹം ചെയ്യില്ലെന്നും തർഷൻ പറഞ്ഞിരുന്നതായും സനം കൂട്ടിച്ചേർത്തു.