പ്രശാന്ത് ഒന്നാം പ്രതിയും സഹോദരൻ മനോഹർ രണ്ടാം പ്രതിയുമായി നിരവധിപ്പേര്‍ക്കെതിരെ പോലീസ് ഒന്നിലധികം കേസുകൾ എടുത്തിട്ടുണ്ട്. 

ഹൈദരാബാദ്: ബിഗ് ബോസ് തെലുങ്ക് സീസൺ 7-ലെ വിജയി പല്ലവി പ്രശാന്തിനെ ബുധനാഴ്ച ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ബിഗ്ബോസ് വിജയിയായി പല്ലവി പ്രശാന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പല്ലവിയുടെ ഫാന്‍സ് നടത്തിയ ആക്രമണങ്ങളുടെ പേരില്‍ എടുത്ത കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പല്ലവി പ്രശാന്തിനെ ഷോയിലെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ റിയാലിറ്റി ഷോയിലെ റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാറിന് നേരെ അദ്ദേഹത്തിന്റെ ആരാധകർ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ തെലങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ആറു ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു.

പ്രശാന്ത് ഒന്നാം പ്രതിയും സഹോദരൻ മനോഹർ രണ്ടാം പ്രതിയുമായി നിരവധിപ്പേര്‍ക്കെതിരെ പോലീസ് ഒന്നിലധികം കേസുകൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും വച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഡിസംബർ 17നാണ് ബിഗ് ബോസ് തെലുങ്ക് 7 ഗ്രാൻഡ് ഫിനാലെ നടന്നത്. കടുത്ത മത്സരത്തിന് ശേഷമാണ് കോമണറായി ഷോയില്‍ എത്തിയ പല്ലവി പ്രശാന്ത് വിജയിയായത്. പല്ലവി പ്രശാന്തിന് കിരീടവും 35 ലക്ഷം രൂപ ക്യാഷ് പ്രൈസുമാണ് ലഭിച്ചത്. 

അമർദീപ് ചൗധരി സീസണിലെ റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക് സൂപ്പര്‍താരം നാഗര്‍ജ്ജുനയാണ് തെലുങ്ക് ബിഗ്ബോസിന്‍റെ അവതാരകന്‍. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോ സെറ്റിലാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 7 നടന്നത്.

എന്നാല്‍ അന്നപൂർണ സ്റ്റുഡിയോയ്ക്ക് പുറത്ത് ഫൈനലില്‍ എത്തിയ പല്ലവി പ്രശാന്തിന്‍റെയും അമര്‍ദീപിന്‍റെയും വലിയ ആരാധകക്കൂട്ടം തടിച്ചുകൂടിയതോടെ ഫൈനൽ കഴിഞ്ഞുള്ള ആഘോഷം സംഘര്‍ത്തിലേക്ക് വഴിമാറി.

അമ്മയും നടിയും ഭാര്യയുമായ തേജസ്വിനിക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അമർദീപ് ചൗധരിയുടെ കാർ പല്ലവി പ്രശാന്തിന്റെ ആരാധകർ വളയുകയും ആക്രമിക്കുയും ചെയ്തതോടെയാണ് സംഘര്‍‌ഷം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

തെലുങ്ക് ബിഗ്ബോസില്‍ 'കോമണര്‍' വിജയിച്ചു: പിന്നാലെ ആരാധകരുടെ പോര്, 6 ബസുകള്‍ തകര്‍ത്തു

ഷൂട്ടിനിടെ ബോളിവുഡ് നടിയുടെ മുടിക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത് - വീഡിയോ