കാന്താര: ചാപ്റ്റർ 1 ന്റെ ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി ഋഷഭ് ഷെട്ടിയും 30 പേരും അപകടത്തിൽപ്പെട്ടു. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശിവമൊഗ്ഗ: കന്നഡ ചലച്ചിത്രം 'കാന്താര: ചാപ്റ്റർ 1'ന്റെ ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും ബോട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ചയാണ് മേളിനയ്ക്ക് സമീപമുള്ള തടാകത്തിലാണ് അപകടം സംഭവിച്ചത്. തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്, ഇത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിവരം.
തീർത്ഥഹള്ളി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. സെറ്റില്‍ ഉള്ളവര്‍ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ക്യാമറയും, ചില ഷൂട്ടിംഗ് അനുബന്ധ വസ്തുക്കളും തടാകത്തിലെ വെള്ളത്തില്‍ വീണുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
'കാന്താര: ചാപ്റ്റർ 1'ന്റെ ചിത്രീകരണം ഉഡുപിയിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. എന്നാൽ, ഈ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
മെയ് മാസത്തിൽ, സൗപർണിക നദിയിൽ ജൂനിയർ ആർട്ടിസ്റ്റ് എം.എഫ്. കപിൽ മുങ്ങിമരിച്ചിരുന്നു, ഇത് ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമായി.
ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രം 'കാന്താര'യുടെ പ്രീക്വലായാണ് 'കാന്താര: ചാപ്റ്റർ 1' ഒരുങ്ങുന്നത്. അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഒക്ടോബര്‍ 2ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ വേണ്ടി ചിത്രീകരണം അതിവേഗത്തില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. കെജിഎഫ് പോലുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1 നിര്‍മ്മിക്കുന്നത്. മലയാളി താരം ജയറാം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
