സംക്രാന്തി വാസ്തുനയുടെ വിജയാഘോഷത്തിനിടെ ദിൽ രാജു നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. 

ഹൈദരാബാദ്: കഴിഞ്ഞ സംക്രാന്തിക്ക് ടോളിവുഡില്‍ രണ്ട് ചിത്രങ്ങളാണ് ഇറങ്ങിയത് രാം ചരണിന്‍റെ ബിഗ് ബജറ്റ് ഷങ്കര്‍ ചിത്രം ഗെയിം ചേഞ്ചറും, വെങ്കിടേഷിന്‍റെ സംക്രാന്തി കി വാസ്തുനയും. ഇതില്‍ ഗെയിം ചേഞ്ചര്‍ വന്‍ പരാജയം ആയപ്പോള്‍ അനിൽ രവിപുടി സംവിധാനം ചെയ്ത സംക്രാന്തി കി വാസ്തുന ടോളിവുഡില്‍ വന്‍ വിജയമായി. സംക്രാന്തി വാസ്തുനയും ഗെയിം ചേഞ്ചറും നിര്‍മ്മിച്ചത് ദില്‍ രാജു ആയിരുന്നു. 

ഫെബ്രുവരി 1ന് വെങ്കിടേഷ് ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാന്‍ വിതരണക്കര്‍ക്കായി ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ഒരു ചടങ്ങ് നടത്തിയിരുന്നു. നിർമ്മാതാവ് ദിൽ രാജുവും സംവിധായകൻ അനിൽ രവിപുടിയും ചടങ്ങിനെത്തിയിരുന്നു. തന്‍റെ പ്രസംഗത്തിനിടെ ദിൽ രാജു നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

72 ദിവസം കൊണ്ടാണ് അനിൽ രവിപുടി സംക്രാന്തി വാസ്തുനം പൂർത്തിയാക്കിയതെന്ന് ദില്‍ രാജു. തികഞ്ഞ ആസൂത്രണത്തിലൂടെയും നിർവ്വഹണത്തിലൂടെയും എങ്ങനെ വിജയം നേടാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ബജറ്റുകളല്ല, കഥകളാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ നമ്മൾ സിനിമാക്കാർ ഈ അടിസ്ഥാന തത്വം മറക്കുന്നു. നല്ല കഥകളിലും പുതിയ സംവിധായകരിലും വിശ്വസിച്ചാണ് ഞങ്ങളുടെ ബാനർ ഉയരങ്ങളിലെത്തിയത്.

ദിൽ രാജു കൂട്ടിച്ചേർത്തു, കഴിഞ്ഞ നാലോ അഞ്ചോ വർഷമായി, ഭ്രാന്തൻ കോമ്പിനേഷനുകളിൽ വിശ്വസിച്ച് ഞ‌ങ്ങളുടെ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടു. സംക്രാന്തികി വാസ്തുനത്തിലൂടെ ഞങ്ങളുടെ ശേഷി എന്താണെന്ന് മനസ്സിലാക്കാൻ അനിൽ രവിപുടി ഞങ്ങളെ സഹായിക്കുകയും മുന്നോട്ടുള്ള വഴി കാണിച്ചുതരികയും ചെയ്തു. ഈ സംക്രാന്തിയിൽ ഞങ്ങൾ ഒരു പാഠം പഠിച്ചുവെന്നും ദില്‍ രാജു പറഞ്ഞു.

ഗെയിം ചേഞ്ചറിന്‍റെ വൻ പരാജയത്തിന് തൊട്ടുപിന്നാലെ ദിൽ രാജുവിൽ നിന്ന് വരുന്ന ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ദില്‍ രാജു നിര്‍മ്മിച്ച ഗെയിം ചേഞ്ചര്‍ 400 കോടിക്കാണ് ഒരുക്കിയത് എന്നാണ് വിവരം. രണ്ട് വര്‍ഷത്തിലേറെ ഇതിന്‍റെ ഷൂട്ട് പലവിധത്തില്‍ ഇഴഞ്ഞു. ഇത് ബജറ്റ് അതിരുകടന്നതിലേക്ക് നയിച്ചു, ആത്യന്തികമായി ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ വന്‍ പരാജയമായി. 

അതിനാല്‍ തന്നെ ഷങ്കറിനെ അടക്കം വിമര്‍ശിച്ചാണ് നിര്‍മ്മാതാവിന്‍റെ വാക്കുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

വന്‍ ബോക്സോഫീസ് ദുരന്തം: ഗെയിം ചേഞ്ചര്‍ തീയറ്റര്‍ വിട്ടത് ദയനീയ കളക്ഷനുമായി !

രാം ചരണിനൊപ്പം 600 നര്‍ത്തകര്‍! വമ്പന്‍ സെറ്റ്; ​'ഗെയിം ചേഞ്ചറി'ലെ വീഡിയോ സോം​ഗ് എത്തി